കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് മാനുഷിക സഹായം എത്തിച്ച് റഷ്യ
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് മാനുഷിക സഹായം എത്തിച്ച് റഷ്യ. ഏകദേശം 4,000 ടണ്ണോളം ഗോതമ്പ് പൊടിയാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം അഫ്ഗാൻ ജനതയ്ക്കായി കൈമാറിയത്. ലോക ഭക്ഷ്യപദ്ധതി വഴിയാണ് ഈ സഹായം അഫ്ഗാനിലെത്തിച്ചത്.
അഫ്ഗാനിസ്ഥാനിൽ പട്ടിണിയും പോഷകാഹാരക്കുറവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഈ ഇടപെടൽ. വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. താലിബാൻ ഭരണം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനുമായി നയതന്ത്രബന്ധം പുലർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് റഷ്യ. 2025 ൽ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം കൂടിയാണ് റഷ്യ. കഴിഞ്ഞ വർഷം ഉണ്ടായ ഭൂകമ്പം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളിൽ വലഞ്ഞ അഫ്ഗാൻ ജനതയ്ക്ക് റഷ്യ ഇതിനോടകം പലതവണ സഹായങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഈ വലിയ ഭക്ഷ്യശേഖരവും എത്തിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ഏജൻസികളുടെ കണക്കനുസരിച്ച്, 2026 ലും അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും വലിയ മാനുഷികപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിൽ ഒന്നായി തുടരുമെന്നാണ് മുന്നറിയിപ്പ്. ജനസംഖ്യയുടെ പകുതിയോളം പേർക്കും അടിയന്തരമായി ഭക്ഷ്യസഹായം ആവശ്യമാണ്.
അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ സഹായം നൽകാൻ മടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ ഈ നീക്കം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.