ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ഐഡന്റിറ്റി ഭൂതകാലത്തിന്റെ ഒരു അവശിഷ്ടമായി ചുരുങ്ങാതിരിക്കണമെങ്കില്‍ നിശ്ചലമായ ഒരു വിശ്വാസത്തിനപ്പുറത്തേക്ക് നീങ്ങേണ്ടത് പ്രധാനമാണെന്ന് ലിയോ 14 ാമന്‍ പാപ്പ

 
LEO 14

വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ഐഡന്റിറ്റി ഭൂതകാലത്തിന്റെ ഒരു അവശിഷ്ടമായി ചുരുങ്ങാതിരിക്കണമെങ്കില്‍, ക്ഷീണിച്ചതും നിശ്ചലവുമായ ഒരു വിശ്വാസത്തിനപ്പുറത്തേക്ക് നീങ്ങേണ്ടത് പ്രധാനമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. വിശ്വാസത്തെയും സഭയെയും നിരന്തരം പുതുക്കാനും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്താനും വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ 54 പുതിയ മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് പാലിയം സമ്മാനിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു.

വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും മാതൃകയെ പാപ്പാ പ്രശംസിച്ചു. അവരുടെ കൂട്ടായ്മയയും വിശ്വാസത്തിന്റെ ചൈതന്യവും വ്യത്യസ്തതകളുടെ നടുവിലും ഐക്യത്തോടെ  ജീവിക്കുന്നതിന്റെ ഉദാഹരണമാണ്. കൂട്ടായ്മയുടെ പാത ആത്മാവിന്റെ പ്രവര്‍ത്തനത്താലാണ് സാധ്യമാകുന്നത്. അത് വ്യത്യാസങ്ങളെ ഒന്നിപ്പിക്കുന്നു. സമ്പന്നമായ വൈവിധ്യമാര്‍ന്ന ദാനങ്ങള്‍, ശുശ്രൂഷകള്‍ എന്നിവയാല്‍ ഐക്യത്തിന്റെ പാലങ്ങള്‍ പണിയുന്നു. നമ്മുടെ വ്യത്യാസങ്ങളെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും, സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും ഒരു വര്‍ക്ക്ഷോപ്പാക്കി മാറ്റാന്‍ ശ്രമിക്കണമെന്ന് പാപ്പ പറഞ്ഞു.

അങ്ങനെ സഭയില്‍ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഒരുമിച്ച് നടക്കാന്‍ പഠിക്കാന്‍ കഴിയും. സഭയ്ക്ക് മുഴുവന്‍ സാഹോദര്യം ആവശ്യമാണ്, അത് നമ്മുടെ എല്ലാ ബന്ധങ്ങളിലും ഉണ്ടായിരിക്കണം. സാധാരണക്കാരും വൈദികരും തമ്മിലും, വൈദികരും ബിഷപ്പുമാരും തമ്മിലും ബിഷപ്പുമാരും പാപ്പയും തമ്മിലും,  അജപാലന ശുശ്രൂഷ, എക്യുമെനിക്കല്‍ സംഭാഷണം, ലോകവുമായി സഭ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സൗഹൃദ ബന്ധങ്ങള്‍ എന്നിവയിലും സാഹോദര്യം ആവശ്യമാണെന്ന് പാപ്പ പറഞ്ഞു.

വത്തക്കാന്‍ സിറ്റി: 2024-ല്‍ വത്തിക്കാന്റെ പീറ്റേഴ്‌സ് പെന്‍സ് ശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് യുഎസ്. അതേസമയം കൂടുതല്‍ സംഭാവന നല്‍കിയ മുന്‍നിര ദാതാക്കളില്‍ ശരാശരി ഓരോ കത്തോലിക്ക വിശ്വാസിയും  കൂടുതല്‍ സംഭാവന നല്‍കിയത് അയര്‍ലണ്ടില്‍ നിന്നാണ്. എല്ലാ രൂപതകളുടെയും സ്വകാര്യ സംഭാവനകളുടെയും 25.2 ശതമാനം വരുന്ന 13.7 മില്യണ്‍ യൂറോയാണ് യുഎസ് സംഭാവന ചെയ്തതെന്ന് വത്തിക്കാന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

8 മില്യണ്‍ യൂറോയുമായി(15 ശതമാനം) ഫ്രാന്‍സാണ് തൊട്ടുപിന്നില്‍, ഇറ്റലി (2.8 മില്യണ്‍ യൂറോ), ബ്രസീല്‍ (1.7 മില്യണ്‍ യൂറോ), ജര്‍മ്മനി (1.5 മില്യണ്‍ യൂറോ), ദക്ഷിണ കൊറിയ (1.4 മില്യണ്‍ യൂറോ) എന്നിവയാണ് യഥാക്രമം കൂടുതല്‍ സംഭാവന നല്‍കിയ മറ്റ് രാജ്യങ്ങള്‍. മെക്സിക്കോ, അയര്‍ലന്‍ഡ്, സ്പെയിന്‍, കൊളംബിയ എന്നിവയും ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. ആദ്യ പത്ത് രാജ്യങ്ങള്‍ ആഗോള സംഭാവനയുടെ 75 ശതമാനവും സംഭാവന ചെയ്തു.
ആ പത്ത് രാജ്യങ്ങളില്‍, അയര്‍ലണ്ടാണ്  വിശ്വാസികള്‍ നല്‍കിയ ശരാശരി സംഭാവനയില്‍ മുന്നിലുള്ളത്.  3.7 മില്യണ്‍ കത്തോലിക്കരുള്ള അയര്‍ലണ്ട് 0.9 മില്യണ്‍ യൂറോയാണ്  സംഭാവന നല്‍കിയത്. അതായത് ശരാശരി ഒരു വിശ്വാസിഏകദേശം 0.24 യൂറോ എന്ന തോതില്‍. ദക്ഷിണ കൊറിയ, ഫ്രാന്‍സ്, യുഎസ് എന്നിങ്ങനെയാണ് ശരാശരി സംഭാവനയില്‍ തൊട്ടുപിന്നില്‍.

മാര്‍പാപ്പയുടെ ജീവകാരുണ്യ, മിഷനറി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി വിശ്വാസികള്‍ നേരിട്ട്  പാപ്പക്ക് നല്‍കുന്ന സംഭാവനയാണ് പീറ്റേഴ്സ് പെന്‍സ്. പരമ്പരാഗതമായി വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ദിനത്തത്തോടനുബന്ധിച്ചാണ് ഈ സംഭാവനാശേഖരണം നടത്തുന്നത്.
2024-ല്‍ പീറ്റേഴ്‌സ് പെന്‍സിന് ആകെ 54.3 മില്യണ്‍ യൂറോ ലഭിച്ചു.  പരിശുദ്ധ സിംഹാസനത്തിന്റെ മിഷനെ പിന്തുണയ്ക്കുന്നതിനായി 61.2 മില്യണ്‍ യൂറോയും ജീവകാരുണ്യ സഹായത്തിനായി 13.3 മില്യണ്‍ യൂറോയും ഈ കാലയളവില്‍ ചെലവഴിച്ചു.   66 രാജ്യങ്ങളിലായി നടത്തിയ 239 ജീവകാരുണ്യ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Tags

Share this story

From Around the Web