രാജസ്ഥാനിൽ തീവ്രഹിന്ദുത്വവാദികള്‍ വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തി; ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്ത് പോലീസ് 

 
Police

ഉദയ്പൂർ: പശ്ചിമേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ തീവ്രഹിന്ദുത്വവാദികള്‍ ബലപ്രയോഗത്തിലൂടെ ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ നാല് കത്തോലിക്ക വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു. കലാപം, കൊലപാതകശ്രമം, തെറ്റായ നിയന്ത്രണം, സമാധാന ലംഘനം, നിയമവിരുദ്ധ മതപരിവർത്തനം തുടങ്ങി അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈസ്തവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 1ന് ബൻസ്വര ജില്ലയിലെ കലിഞ്ചാര എന്ന ഗ്രാമത്തിൽ ഇടവകയുടെ സബ്‌ സ്റ്റേഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നതിനിടെ 13 ഹിന്ദു പ്രവർത്തകർ ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി ദിവ്യബലി തടസ്സപ്പെടുത്തുകയായിരിന്നുവെന്ന് ഉദയ്പൂർ രൂപതയ്ക്ക് കീഴിലുള്ള ബന്ദാരിയ ഇടവകയിലെ ഫാ. അരവിന്ദ് അംലിയാർ മെയ് 3ന് യുസിഎ ന്യൂസിനോട് പറഞ്ഞു. അക്രമം തടയാൻ ഇടവകക്കാർ ശ്രമിച്ചതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരിന്നു. തീവ്രഹിന്ദുത്വവാദികളില്‍ ഒരാൾ ആളുകളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്നും വൈദികന്‍ പറയുന്നു.

എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം വിരമിച്ച സർക്കാർ സ്കൂൾ അധ്യാപകൻ ഉൾപ്പെടെ നാല് കത്തോലിക്ക വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. മുൻകൂട്ടി തയ്യാറാക്കിയതാണെന്ന മട്ടിലായിരിന്നു പോലീസ് നടപടിയെന്ന് വൈദികന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ തീവ്ര ഹിന്ദു പ്രവർത്തകർക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോയെങ്കിലും പോലീസ് അത് സ്വീകരിക്കാൻ വിസമ്മതിച്ചുവെന്നും വൈദികന്‍ വെളിപ്പെടുത്തി. വിഷയത്തില്‍ സമ്മര്‍ദ്ധം തുടരുവാനും അകാരണമായി അറസ്റ്റ് ചെയ്ത ക്രൈസ്തവരെ മോചിപ്പിക്കുവാനും സഭാനേതൃത്വം ഇടപെടല്‍ നടത്തിവരികയാണ്.

Tags

Share this story

From Around the Web