ഹിജാബ് വിവാദം: മുസ്ലിം ലീഗ് കേരളത്തിനോ സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ലെന്ന് ഹിജാബ് വിഷയത്തില്‍ നിന്ന് മനസിലാക്കേണ്ടതുണ്ടെന്ന് ഡോ. പി സരിന്‍

 
dr p sarin

ശിരോവസ്ത്ര വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സി പി എം നേതാവ് ഡോ. പി സരിന്‍. മുസ്ലിം ലീഗ് കേരളത്തിനോ സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ലെന്ന് ഹിജാബ് വിഷയത്തില്‍ നിന്ന് മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. 


ലീഗ് എന്ന സമുദായ പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഒരിക്കലും ആ കുട്ടിക്ക് സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പറയുന്നതു കേട്ട് കുട്ടിയുടെ തട്ടമഴിക്കാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.


 ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ എംപി ഹൈബി ഈഡനാണ് വേട്ടക്കാരോടൊപ്പം നിന്ന് നാടകം കളിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് വോട്ടിനു വേണ്ടി എവിടേയും കമിഴ്ന്ന് വീഴാന്‍ മാത്രം ശീലിച്ചവര്‍ക്ക് നടു നിവര്‍ത്തി നിന്ന് അനീതിക്കെതിരേ പോരാടാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയാ സമുദായ സ്‌നേഹത്തിന്റെ ക്ലാസും കൊണ്ട് ഇടതുപക്ഷത്തിനെ പഠിപ്പിക്കാന്‍ വരരുതെന്ന് ഡോ പി സരിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുസ്ലിം ലീഗ് എന്നൊരു പാര്‍ട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല എന്ന് ഹിജാബ് വിഷയത്തില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ആ വിദ്യാര്‍ത്ഥിനിക്കും കുടുംബത്തിനും ലീഗ് എന്ന സമുദായ പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ പഠിച്ചിരുന്ന സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു എന്ന് ഷാജിമാര്‍ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്.

സ്‌കൂളിന്റെ തിട്ടൂരത്തിന് ഓശാന പാടി വിശ്വാസിയായ കുട്ടിയുടെ തട്ടമഴിക്കാന്‍ പ്രേരിപ്പിച്ചത് വിശ്വാസ സംരക്ഷണ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ്. 


ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ എംപി ഹൈബി ഈഡനാണ് വേട്ടക്കാരോടൊപ്പം സന്ധി ചെയ്ത് ഒത്തുതീര്‍പ്പ് നാടകം കളിച്ചത്.

സ്‌കൂളില്‍ തട്ടമിട്ടുകൊണ്ട് പഠിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞു കൊണ്ടാണ് ആ പെണ്‍കുട്ടിയും മാതാപിതാക്കളും പരാതി നല്‍കിയത്.

കേട്ടപാതി കേള്‍ക്കാത്ത പാതി കോണ്‍ഗ്രസിന്റെ രണ്ട് നേതാക്കളും ഓടിവന്ന് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്രേ!

എന്താണ് ഒത്തുതീര്‍പ്പില്‍ പറഞ്ഞത് ? കുട്ടിയോടും കുട്ടിയുടെ മാതാപിതാക്കളോടും പറഞ്ഞു തട്ടമിടാതെ തന്നെ നിങ്ങള്‍ക്ക് സ്‌കൂളില്‍ പഠനം തുടരാം

ഭരണഘടനാപരമായ കുട്ടിയുടെ അവകാശത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല കോണ്‍ഗ്രസിന്റെയും ലീഗിന്റേയും ബി ജെ പി പേടിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.

വിഷയത്തിന്റെ തുടക്കം മുതല്‍ നിലപാടില്‍ ഉറച്ചുനിന്നത് വിദ്യാഭ്യാസ മന്ത്രിയാണ്; കേരളത്തിലെ സര്‍ക്കാര്‍ സംവിധാനമാണ്. ആ വിഷയത്തെ ഇടതുപക്ഷം നേരിട്ടത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശ സംരക്ഷണത്തില്‍ ഊന്നി നിന്നാണ്.

ഒരു പ്രസ്താവനയിലൂടെ എങ്കിലും വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒരൊറ്റ കോണ്‍ഗ്രസുകാരനെയും ലീഗുകാരനെയും കണ്ടില്ല. അതും പോരാഞ്ഞ് വിദ്യാഭ്യാസ മന്ത്രി മതസ്പര്‍ദ്ധയുണ്ടാക്കുന്നു എന്നു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചത്.

ഇനി പറയാനുള്ളത് സൈബര്‍ കോണ്‍ഗ്രസ്സുകാരോടാണ് :

നിങ്ങളുടെ നേതാക്കളുടെ കഴിഞ്ഞ ഒരാഴ്ചത്തെ എഫ് ബി  പോസ്റ്റുകള്‍ എടുത്ത് നോക്കൂ.

ശബരിമലയെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചരണ വേലകളിലും, നാഷണല്‍ ഹൈവേക്ക് വേണ്ടി

കുരിശ് മാറ്റിസ്ഥാപിച്ച വിഷയത്തിലും ഏതേത് മനുഷ്യരുടെ വിശ്വാസത്തിന് വേണ്ടിയാണോ അവര്‍ ശബ്ദിക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്നത്, അതേ ആത്മാര്‍ത്ഥത എന്തേ ഈ വിഷയത്തില്‍ ഉണ്ടായില്ല ?

തട്ടം ധരിച്ചു സ്‌കൂളില്‍ പോകുന്ന വിഷയം വന്നപ്പോള്‍ 'തട്ടം ഉപേക്ഷിച്ചു വേണേല്‍ പഠിച്ചോളാന്‍' ആ വിദ്യാര്‍ത്ഥിയെ മാത്രമല്ല ഒരു സമുദായത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കിയതും നിങ്ങളുടെ നേതാക്കള്‍ തന്നെയല്ലേ ?!

ഇതെല്ലാം പൊതുജനം ശ്രദ്ധിക്കുന്നുണ്ട് പ്രതിപക്ഷമേ. ഏതായാലും ഹിജാബ് വിവാദത്തില്‍ ഉറക്കത്തിലായിരുന്ന മുസ്ലീം ലീഗ് എന്ന സമുദായ പാര്‍ട്ടിയുടെ നേതാക്കള്‍ ഓരോന്നായി ഇപ്പോള്‍ രംഗത്ത് വരുന്നത് അഭിനന്ദനാര്‍ഹമാണ്. ഇനിയും ഉറക്കം നടിക്കുന്ന യൂത്ത് ലീഗും എം എസ് എഫു ം ഉടന്‍ രംഗത്ത് വരുമെന്നും കരുതാം.

നാല് വോട്ടിനു വേണ്ടി എവിടേയും കമിഴ്ന്ന് വീഴാന്‍ മാത്രം ശീലിച്ചവര്‍ക്ക് നടു നിവര്‍ത്തി നിന്ന് അനീതിക്കെതിരേ പോരാടാന്‍ ഇനിയും കഴിയുന്നില്ലെങ്കില്‍ പിന്നെയാ സമുദായ സ്‌നേഹത്തിന്റെ ക്ലാസും കൊണ്ട് ഇടതുപക്ഷത്തിനെ പഠിപ്പിക്കാന്‍ വരരുത്.

Tags

Share this story

From Around the Web