ന്യൂസിലാന്‍ഡിലുള്ള ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചു

 
visa


വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ താമസിക്കുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ പൗരന്മാരുടെയോ ന്യൂസിലാന്‍ഡിലെ സ്ഥിരതാമസക്കാരുടെയോ മാതാപിതാക്കള്‍ക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കാതെ തന്നെ 10 വര്‍ഷം വരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന പുതിയ വിസ നയം ന്യൂസിലാന്‍ഡ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. 2025 സെപ്റ്റംബര്‍ 29 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും.

അടുത്തിടെയാണ് ന്യൂസിലാന്‍ഡ് ഗവണ്‍മെന്റ് ദീര്‍ഘകാല സന്ദര്‍ശക വിസയായ പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചത്. ഈ വിസ ഉപയോഗിച്ച്, മാതാപിതാക്കള്‍ക്ക് തുടക്കത്തില്‍ 5 വര്‍ഷം വരെ ന്യൂസിലാന്‍ഡില്‍ താമസിക്കാന്‍ കഴിയും. അതിനുശേഷം 5 വര്‍ഷത്തേയ്ക്ക് വിസ നീട്ടുന്നതിനായി വീണ്ടും അപേക്ഷ നല്‍കാം. ഇതോടെ ആകെ 10 വര്‍ഷം വരെ മാതാപിതാക്കള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കും.

ഇതുവരെ സ്റ്റാന്‍ഡേര്‍ഡ് പാരന്റ്, ഗ്രാന്‍ഡ്പാരന്റ് സന്ദര്‍ശക വിസയില്‍ മൂന്ന് വര്‍ഷത്തില്‍ 18 മാസം മാത്രമേ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. പുതിയ പാരന്റ് ബൂസ്റ്റ് വിസ ന്യൂസിലാന്‍ഡില്‍ താമസിക്കാന്‍ 10 വര്‍ഷം വരെ അനുവാദം നല്‍കുന്നു എന്നതാണ് സവിശേഷത. 


ന്യൂസിലാന്‍ഡ് പൗരന്മാരുടെയോ സ്ഥിര താമസക്കാരുടെയോ മാതാപിതാക്കള്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് പാരന്റ് ബൂസ്റ്റ് വിസ. ദത്തെടുത്ത കുട്ടികള്‍ സ്‌പോണ്‍സര്‍മാരാണെങ്കിലും പാരന്റ് ബൂസ്റ്റ് വിസയുടെ ആനുകൂല്യം ലഭിക്കും. മറ്റ് പാരന്റ് വിസകളില്‍ ന്യൂസിലാന്‍ഡിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാരന്റ് ബൂസ്റ്റ് വിസയിലേക്ക് മാറാനും അവസരമുണ്ട്. എന്നാല്‍, അപേക്ഷകര്‍ക്ക് ഒരു സമയം ഒരു പാരന്റ് വിസ മാത്രമേ കൈവശം വെയ്ക്കാന്‍ കഴിയൂ.

സെപ്റ്റംബര്‍ 29 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ അറിയിച്ചു. ഓരോ വര്‍ഷവും 2,000 മുതല്‍ 10,000 വരെ അപേക്ഷകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും നിലവില്‍ പരിധി ഏര്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 2027ല്‍ സൂക്ഷ്മനിരീക്ഷണത്തിന് ശേഷം വിസ അവലോകനം നടത്തുമെന്നും ക്രിസ്റ്റഫര്‍ ലക്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 

Tags

Share this story

From Around the Web