ഇന്ന് ഡൽഹി മുതൽ യുപി വരെ കനത്ത മഴ, രാജസ്ഥാനിൽ മഴ തുടരുന്നു; ജൂലൈ 17 വരെ മൺസൂൺ പ്രഭാവം തുടരും

ഡല്‍ഹി: ഡല്‍ഹി, എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലും മുഴുവന്‍ എന്‍സിആറിലും മഴയുടെ സാന്നിധ്യം വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ഡല്‍ഹി-എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ അടുത്ത ആഴ്ച മുഴുവന്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടയ്ക്കിടെ വെയില്‍ വീഴാനും ഈര്‍പ്പതലത്തില്‍ വര്‍ദ്ധനവുണ്ടാകാനും സാധ്യതയുണ്ട്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നല്‍കും.
ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ ജൂലൈ 13, 14, 15 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 13 മുതല്‍ 17 വരെ ഡല്‍ഹിയില്‍ ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇടിമിന്നലോടുകൂടി കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ജൂലൈയില്‍ ഇതുവരെ 57 മില്ലിമീറ്റര്‍ മഴ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത് സാധാരണയേക്കാള്‍ കുറവാണ്. ശനിയാഴ്ച രാവിലെ 8:30 മുതല്‍ വൈകുന്നേരം 5:30 വരെ ഭാരത് മണ്ഡപം സമീപത്ത് 16.4 മില്ലിമീറ്റര്‍. ലോധി റോഡില്‍ 12 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ ആകെ 69.7 മില്ലിമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്, ഇത് സാധാരണയേക്കാള്‍ കുറവാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും മണ്‍സൂണ്‍ മഴ തുടരും.
രാജസ്ഥാനില്‍ മഴ തുടരുകയാണ്, കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ട്. ജലവാര്‍, ധോല്‍പൂര്‍, കരൗലി, അല്‍വാര്‍ ജില്ലകളില്‍ കനത്ത മഴ പെയ്തു. ജലവാറില്‍ നാല് ഇഞ്ചില്‍ കൂടുതല്‍ മഴ ലഭിച്ചു. ജലവാറിലെ സുനേലില്‍ തടാകത്തില്‍ കുളിക്കുമ്പോള്‍ മൂന്ന് കുട്ടികള്‍ മുങ്ങി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.