ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ജാഗ്രത നിർദേശം നൽകി

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി. ഹിമാചലില്‍ മേഘവിസ്ഫോടനങ്ങളെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ മരണം 78 കടന്നു.
സംസ്ഥാനത്ത് 15 ദിവസത്തേക്കാണ് ജാഗ്രത നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. 23 ഇടങ്ങളില്‍ വെള്ളപ്പൊക്കവും, 16 ഇടങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു.
മാണ്ഡി, സെരാജ് വാലി എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മേഘ വിസ്‌ഫോടനത്തിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായതെന്നാണ് വിവരം.
തുടരെ പെയ്യുന്ന മഴയില്‍ നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ തുടരുകയാണ്.
അതേസമയം ഡൽഹിയിലും വരും ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ നാല് ജില്ലകളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഈ മാസം 12 വരെ ശക്തമായ മഴയുണ്ടായേക്കും.