ആരോഗ്യ സംരക്ഷണ ഡാറ്റാബേസുകൾ സൂക്ഷ്മതയോടുകൂടി കൈകാര്യം ചെയ്യണം: പാപ്പാ
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ്, വേൾഡ് മെഡിക്കൽ അസോസിയേഷൻ, ഇസ്രായേൽ മെഡിക്കൽ അസോസിയേഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന, ആരോഗ്യ വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച തായ്‌പേയ് പ്രഖ്യാപനത്തിന്റെ പരിഷ്കരണത്തിനായി ജൂൺ മാസം 1,2 തീയതികളിൽ നടക്കുന്ന യോഗത്തിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ടു പാപ്പായുടെ സന്ദേശം കൈമാറി.
കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺസിഞ്ഞോർ പെഗോരാരോയ്ക്കാണ് സന്ദേശം അയച്ചത്. സാങ്കേതികവിദ്യയുടെ നിരന്തരമായ പുരോഗതിയും പരിണാമവും നിലവിലുള്ള സുരക്ഷാ, സ്വകാര്യതാ നയങ്ങൾ പരിഷ്കരിക്കുന്നതിനു അടിയന്തിരവും അടിസ്ഥാനപരവുമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നുവെന്നു സന്ദേശത്തിൽ പാപ്പാ എടുത്തുകാണിക്കുന്നു.
ശാസ്ത്രീയ ഗവേഷണത്തിൽ ആരോഗ്യ ഡാറ്റയുടെയും ജൈവ സാമ്പിളുകളുടെയും ശേഖരണം, സംരക്ഷണം, ഉപയോഗം എന്നിവയ്ക്കുള്ള അടിസ്ഥാന തത്വങ്ങൾ സ്ഥാപിക്കുന്ന മെഡിക്കൽ നൈതികതയുടെ ഒരു രേഖയായ തായ്‌പേയ് പ്രഖ്യാപനത്തിന്റെ പരിഷ്കരണത്തിനായി സമർപ്പിച്ചിരിക്കുന്ന മൂന്നാമത്തെ യോഗമാണിത്.
വ്യക്തിപരമായ ജീവിതങ്ങളെ, ചൂഷണം ചെയ്യാവുന്ന ഡാറ്റകളാക്കി മാറ്റാൻ ശ്രമിക്കുന്ന ഒരു പുതിയ തരം കൊളോണിയലിസം എങ്ങനെ ഉയർന്നുവന്നുവെന്നു, ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രിക ലേഖനത്തിലെ വാക്കുകളും സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ, വിലമതിക്കാനാവാത്ത മൂല്യവും, അതുല്യതയും ഉൾക്കൊള്ളുന്ന സൃഷ്ടിയാണെന്നതും സന്ദേശത്തിൽ എടുത്തുപറയുന്നു. അതിനാൽ വ്യക്തിയെ ഡാറ്റയുടെ ഒരു പരമ്പരയിലേക്ക് താഴ്ത്താൻ ശ്രമിക്കുന്ന ചൂഷണത്തിൽ നിന്നും, വാണിജ്യവൽക്കരണത്തിൽ നിന്നും സംരക്ഷിക്കണമെന്ന ആഹ്വാനവും പാപ്പാ നൽകുന്നു.