ചുരിദാര്‍ ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ തടഞ്ഞു: പ്രധാനാധ്യാപികയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

 
TEACHER

കൊച്ചി: കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂളില്‍ തടഞ്ഞ സംഭവത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

ചുരിദാറിട്ടതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശിക്കുന്നത് വിലക്കിയതില്‍ പ്രധാനാധ്യാപിക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്.

ഹര്‍ജി തീര്‍പ്പാകും വരെ അധ്യാപികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ മാനേജര്‍ ഇടപെടരുതെന്നും അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫെബ്രുവരി നാലിനായിരുന്നു സംഭവം. ചുരിദാര്‍ ഇട്ട് വന്നതിന്റെ പേരില്‍ പ്രധാനാധ്യാപിക സിന്ധുവിനെ ഗേറ്റിന് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നു. 

സ്‌കൂള്‍ മാനേജര്‍ കെ സുരേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. പിന്നീട് പോലീസ് ഇടപെട്ടായിരുന്നു അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്.

Tags

Share this story

From Around the Web