പീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടിപ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു; 80 വയസുള്ള ബിഷപ്പിനെതടവിലാക്കി
മനാഗ്വ: നിക്കരാഗ്വയില്‍ പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത ബിഷപ്പിനെ ജയിലിലടച്ച് ഭരണകൂടത്തിന്റെ ഭീകരത.
80 വയസ് പ്രായമുള്ള എസ്തേലി രൂപതയുടെ എമരിറ്റസ് ബിഷപ് ജുവാന്‍ അബെലാര്‍ഡോ മാറ്റയെയാണ് നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം തടവിലാക്കിയത്. ബിഷപ്പിനെ ഉടന്‍ വിട്ടയ്ക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 29-നാണ് എസ്തേലിയിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ബിഷപ് മാറ്റയെ നിക്കരാഗ്വ പോലീസ് കസ്റ്റഡിയിലെടുത്തത്. കുര്‍ബാന മധ്യേ അദ്ദേഹം നടത്തിയ പ്രസംഗമാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
നിക്കരാഗ്വയില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായും, നാടുകടത്തപ്പെട്ട വൈദികര്‍ക്കായും വിശ്വാസികള്‍ ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തിരുന്നു. ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നേരത്തെയും പ്രതികരിച്ചിരുന്ന ബിഷപ് മാറ്റ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു.
രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന മനാഗ്വയിലെ കുപ്രസിദ്ധമായ 'എല്‍ നുവേവോ ചിപ്പോട്ടെ' ജയിലിലേക്കാണ് ആദ്യം മാറ്റിയതെങ്കിലും ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്ന് വ്യക്തമല്ല.
ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വീട്ടില്‍ തിരിച്ചെത്തിച്ചെന്നുമാണ് നിക്കരാഗ്വ ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിശദീകരണം. ബിഷപ് മാറ്റ നിലവില്‍ എവിടെയാണെന്ന് ആര്‍ക്കും കൃത്യമായ വിവരമില്ല.
അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രായമായ ബിഷപ്പിനെ തടവിലാക്കിയത് ജനാധിപത്യത്തോടും മതസ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് യു.എസ് പ്രതികരിച്ചു.
2018-ല്‍ നിക്കരാഗ്വയില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതുമുതലാണ് ഭരണകൂടം കത്തോലിക്കാ സഭയെ വേട്ടയാടാന്‍ ആരംഭിച്ചത്.
ബിഷപ് റൊളാന്‍ഡോ അല്‍വാരസ് ഉള്‍പ്പെടെയുള്ള ബിഷപ്പുമാരെയും വൈദികരെയും മാസങ്ങളോളം ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തു.
ഇതുവരെ 261-ലധികം ആത്മീയ നേതാക്കളെയാണ് ഒര്‍ട്ടേഗ ഭരണകൂടം രാജ്യത്തുനിന്ന് നാടുകടത്തിയത്. ഏതായാലും തോക്കിന്‍മുനയിലും ക്രൈസ്തവ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുവാന്‍ തയാറുള്ള നിക്കരാഗ്വയിലെ ലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികളുടെ പ്രതീകമായി മാറിയിരിക്കുകയാണ് ബിഷപ് മാറ്റ.