ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് വൈദികനായി; ആംഗ്യഭാഷയിലും ബലിയര്‍പ്പിക്കുന്ന ഫാ. പിന്റര്‍ ബധിരസമൂഹത്തിനും പ്രചോദനം

 
father pinter



വാഷിംഗ്ടണ്‍ ഡിസി: കോടികള്‍ ശമ്പളം ലഭിക്കുന്ന ഗൂഗിളിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച എറിക് പിന്റര്‍ കത്തോലിക്കാ വൈദികനായി അഭിഷിക്തനായി. നിശബ്ദതയുടെ ലോകത്ത് ജനിച്ചുവളര്‍ന്ന എറിക്, ചെറുപ്പകാലം മുതല്‍ കേള്‍വിപരിമിതി മൂലമുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് വളര്‍ന്നത്.  അമേരിക്കയുടെ ചരിത്രത്തില്‍ വൈദികപട്ടം സ്വീകരിക്കുന്ന പതിനൊന്നാമത്തെ ബധിരനായ വ്യക്തിയാണ് ഫാ. എറിക് പിന്റര്‍.  

 ലോകപ്രശസ്തമായ കാണഗീ മെലന്‍ സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഉന്നത ബിരുദം നേടിയ എറിക് പിന്നീട് ആഗോള ഐടി കമ്പനിയായ ഗൂഗിളില്‍ ഹ്യൂമന്‍-കമ്പ്യൂട്ടര്‍ ഇന്ററാക്ഷന്‍ വിഭാഗത്തില്‍ മികച്ച കരിയര്‍ കെട്ടിപ്പടുത്തു. എന്നാല്‍ സിലിക്കണ്‍ വാലിയിലെ ആഡംബര ജീവിതത്തിനും ഉയര്‍ന്ന ശമ്പളത്തിനും അപ്പുറം കൂടുതല്‍ ഉന്നതമായ ഒന്നിനെ അദ്ദേഹം തേടുകയായിരുന്നു.


ഒരു നോണ്‍-ഡിനോമിനേഷനല്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തിലായിരുന്നു എറിക്കിന്റെ ജനനം. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനവുമായുള്ള അടുത്ത സമ്പര്‍ക്കമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ആ അനുഭവം  അദ്ദേഹത്തെ എത്തിച്ചത് കത്തോലിക്കാ സഭയിലേക്കായിരുന്നു.  തുടര്‍ന്ന്, ഉള്ളില്‍ ജ്വലിച്ച ദൈവവിളി തിരിച്ചറിഞ്ഞ എറിക് 2019-ല്‍ സെമിനാരിയില്‍ പ്രവേശിച്ചു. ദൈവശാസ്ത്ര പഠനങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ അദ്ദേഹം, ഈ ജൂണ്‍ 27  -നാണ്  പിറ്റ്‌സ്ബര്‍ഗ് രൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു.

സൈന്‍ ലാംഗ്വേജിലൂടെ  വിശുദ്ധ ബലി അര്‍പ്പിക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്യുന്ന ഫാ. എറിക്, ലോകമെമ്പാടുമുള്ള ബധിര സമൂഹത്തിന് വലിയ പ്രചോദനമായി മാറിയിരിക്കുകയാണ്. മനുഷ്യന്‍ കാണുന്നതിനും ചിന്തിക്കുന്നതിനുമപ്പുറമാണ് ദൈവത്തിന്റെ പദ്ധതിയെന്നും ദൈവഹിതത്തോട് ചേര്‍ന്നു ജീവിക്കുന്നതിലൂടെയാണ് യഥാര്‍ത്ഥവും നിത്യവുമായ സന്തോഷം അനുഭവിക്കാന്‍ കഴിയുകയെന്നും എറിക്കിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Tags

Share this story

From Around the Web