ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തി; ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്.
പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു കൊല്ലപ്പെട്ടത്. കൊലപാതക ശേഷം കണ്ണൂരിലേക്ക് പോയ പ്രതി ഇന്ന് തിരൂരിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് പിടിയിലായത്. ബുധനാഴ്‌ച രാത്രി ഒന്നിനുശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.
കടൽത്തീരത്ത് മീൻ അടിഞ്ഞെന്നും എടുക്കാൻ പോകണമെന്നും പറഞ്ഞാണ് ഫൗസിയെയെ വിളിച്ചു കൊണ്ടുപോയത്. വ്യാഴാഴ്‌ച രാത്രിയായിട്ടും ഇരുവരും വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ മക്കൾ പോലീസിൽ വിവരമറിയിച്ചു.
അന്വേഷണം നടക്കുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ കണ്ടെത്തിയത്.
ഹുസൈൻ സ്ഥിരമായി മദ്യവും ലഹരിയും ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ സ്‌ഥിരമായി വീട്ടിൽ കലഹമുണ്ടാക്കാറുണ്ട്. ബുധനാഴ്ച വൈകിട്ടും ഫൗസിയയുമായി വഴക്കി ദേഷ്യത്തിൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അന്നു രാത്രിയാണ് ഫൗസിയയെ വിളിച്ചു കൊണ്ടുപോയത്.
കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.