ദരിദ്രര്‍ക്കുള്ള കുടിവെള്ളത്തിനായി ചോദിച്ചത് 10,000 ഡോളര്‍; പാപ്പ നല്‍കിയത് പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള സഹായം!

 
Papa

സാന്‍ സാല്‍വദോര്‍: എല്‍ സാല്‍വദോറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ശുദ്ധജലമില്ലാതെ ദുരിതമനുഭവിക്കുന്ന ദരിദ്രര്‍ക്കുള്ള കുടിവെള്ള പദ്ധതിക്കായി ഒരു ലക്ഷം ഡോളര്‍ സഹായം നല്‍കി ലിയോ 14-ാമന്‍ പാപ്പ. എല്‍ സാല്‍വദോറിലെ നാല് രൂപതകളില്‍ ജലശുചീകരണ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനും ക്ലോറിനേഷനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും ഈ സംഭാവന ഉപകരിക്കും. എല്‍ സാല്‍വദോറിലെ  കമ്മൂണിഡാഡ് ലിന്‍ഡേരോസ് എന്ന ഒരു ചെറു ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ എല്‍ സാല്‍വദോര്‍ അപ്പസ്‌തോലിക്ക് ന്യുണ്‍ഷിയേച്ചറും സിആര്‍എസും ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 മലിനജലം ഉപയോഗിക്കുന്നത് നിമിത്തം കിഡ്‌നി രോഗം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ബാധിക്കുന്നതിനാല്‍  ചില പ്രദേശങ്ങളിലെ ജനങ്ങളുടെ ശരാശരി ആയുസ് 48 വയസായി ചുരുങ്ങി എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ എല്‍ സാല്‍വദോറിലെ വത്തിക്കാന്‍ നുണ്‍ഷ്യോ  ആര്‍ച്ചു ബിഷപ് ലൂയിജി റോബര്‍ട്ടോ കോണയാണ് കാത്തലിക്ക് റിലീഫ് സര്‍വീസസ്(സിആര്‍എസ്) എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ അക്വ സെഗ്വേറ (സുരക്ഷിത ജലം)  എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിനിടെ ആര്‍ച്ചുബിഷപ് ലൂയിജി റോബര്‍ട്ടോ കോണ മാര്‍പാപ്പയെ നേരില്‍ കണ്ടപ്പോള്‍ ഒരു കൊച്ചു അഭ്യര്‍ത്ഥന നടത്തി. മലിനജലം കുടിച്ച് മാരകമായ വൃക്കരോഗങ്ങള്‍ ബാധിക്കുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളെ സഹായിക്കാന്‍ ഒരു ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണം.

 10,000 – 15,000 ഡോളര്‍ സഹായമാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാല്‍ ആര്‍ച്ചുബിഷപ്പിനെ അമ്പരപ്പിച്ചുകൊണ്ട്, വ്യക്തിപരമായി 1,00,000 ഡോളര്‍ സംഭാവനയാണ് മാര്‍പാപ്പ നല്‍കിയത്!

ഒരു ഗ്രാമത്തെ സഹായിക്കാന്‍ ചോദിച്ചപ്പോള്‍, നാല് രൂപതകളിലെ ആളുകള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ ഉതകുന്ന പദ്ധതിക്കുള്ള തുക പാപ്പ കൈമാറി. 7500 – പേര്‍ക്ക് നേരിട്ട് പാപ്പയുടെ ഈ സഹായം ഉപയോഗപ്രദമാകും.

യേശു കാണിച്ചുതന്ന കരുണയുടെയും കരുതലിന്റെയും പാഠങ്ങള്‍ സഭയിലൂടെ എന്നും തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ഒരിക്കല്‍ കൂടെ ലോകത്തെ ഓര്‍മിപ്പിക്കുകയാണ് ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഈ കരുതല്‍.

Tags

Share this story

From Around the Web