എച്ച്-1ബി വിസ: ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി; ഗ്രേസ് പിരീഡ് നിർത്തലാക്കാൻ ട്രംപ്

 
h1 visa

വാഷിങ്‌ടൺ: അമേരിക്കയിലെ വിദേശ പ്രൊഫഷണലുകൾക്ക് കനത്ത ആഘാതമേൽപ്പിച്ച് എച്ച്-1ബി വിസ ചട്ടങ്ങളിൽ വീണ്ടും കർശന നിയന്ത്രണത്തിനൊരുങ്ങി ട്രംപ് ഭരണകൂടം. 

ജോലി നഷ്ടപ്പെടുന്ന വിദേശ ജീവനക്കാർക്ക് പുതിയ തൊഴിൽ കണ്ടെത്താനായി നിലവിൽ അനുവദിച്ചിട്ടുള്ള 60 ദിവസത്തെ സാവകാശം (ഗ്രേസ് പിരീഡ്) റദ്ദാക്കാനുള്ള നിർദ്ദേശത്തിന് വൈറ്റ് ഹൗസ് റെഗുലേറ്ററി ഓഫീസ് പച്ചക്കൊടി കാട്ടി.

2024 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച എച്ച്-1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യയിൽ ജനിച്ച ജീവനക്കാരുടേതായിരുന്നു. അതുകൊണ്ടുതന്നെ നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഇന്ത്യക്കാരെ കാര്യമായി ബാധിക്കും. 

വൈറ്റ് ഹൗസ് റെഗുലേറ്ററി ഓഫീസ് ഇതിന് അനുമതി നൽകിയതോടെ, നിർദ്ദേശം ഉടൻ തന്നെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുമെന്ന് യുഎസ് ഗവൺമെൻ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു.

യുഎസിലെ ഇന്ത്യൻ ജീവനക്കാരെ കാര്യമായി ബാധിക്കുന്ന ഈ നിർദ്ദേശം, ജോലി നഷ്ടപ്പെട്ടതിനു ശേഷമുള്ള ചില വിദേശ ജീവനക്കാരുടെ 60 ദിവസത്തെ ഇളവ് കാലയളവ് റദ്ദാക്കാനാണ് ലക്ഷ്യമിടുന്നത്. 

നിലവിലെ നിയമങ്ങൾ H-1B, E-1, E-2, E-3, L-1, O-1 തുടങ്ങിയ വിവിധ തൊഴിൽ അധിഷ്ഠിത വിസ വിഭാഗങ്ങൾക്കും അവരുടെ ആശ്രിതർക്കും സംരക്ഷണം നൽകുന്നുണ്ട്.

എന്നിരുന്നാലും, ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ഡിഎച്ചഎസ് ഈ നിർദ്ദേശം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും അന്തിമ ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ പദ്ധതി ഇതുവരെ ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ലാത്തതിനാൽ, പൂർണ്ണ വ്യവസ്ഥകൾ ഇനിയും ലഭ്യമായിട്ടില്ല. നിലവിൽ 60 ദിവസത്തെ ഗ്രേസ് പിരീഡ് തുടർന്നും പ്രാബല്യത്തിലുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റ, കുടിയേറ്റേതര ജീവനക്കാരെ ഉൾക്കൊള്ളുന്ന വിപുലമായ നിയമാവലിയുടെ ഭാഗമായി 2017 ജനുവരിയിലാണ് നിലവിലെ ചട്ടം നിലവിൽ വന്നത്.

Tags

Share this story

From Around the Web