സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക്, പവന് വീണ്ടും 1.08 ലക്ഷം കടന്നു. . ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് കൂടിയത്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില. ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,575 രൂപയിലും പവന് 1,08,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 185 രൂപ ഉയർന്ന് 11,155 രൂപയിലെത്തി,
വൻ വീഴ്ചയ്ക്കും ചാഞ്ചാട്ടത്തിനും ശേഷം വെള്ളിയാഴ്ച സ്വർണവില പവന് 120 രൂപ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കുതിച്ചുചാടിയത്.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവു രേഖപ്പെടുത്തിയത്.
മാർച്ച് 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയിരുന്നു. രാവിലെ പവന് 4,360 രൂപയും ഉച്ചയ്ക്ക് 3,200 രൂപയുമാണ് കുറഞ്ഞത്. രാവിലെയും ഉച്ചയ്ക്കുമായി 7,560 രൂപ കുറഞ്ഞ ശേഷം വൈകുന്നേരം അഞ്ചിന് 1,600 രൂപയും ആറിനു ശേഷം 4,000 രൂപയും തിരിച്ചുകയറുകയുമാണുണ്ടായത്.
പിന്നാലെ ചൊവ്വാഴ്ച രാവിലെ താഴേക്കു പോയ സ്വർണവില ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയും കുറഞ്ഞെങ്കിലും വൈകുന്നേരം വീണ്ടും തിരിച്ചുകയറി. ഗ്രാമിന് 235 രൂപയും പവന് 1,880 രൂപയുമാണ് വർധിച്ചത്.
തുടർന്ന് ബുധനാഴ്ച സ്വർണവില രണ്ടുതവണ ഉയരുകയാണുണ്ടായത്. രാവിലെ ഗ്രാമിന് 345 രൂപയും പവന് 2,760 രൂപയുമാണ് വർധിച്ചത്. ഇതിനു പിന്നാലെ വൈകുന്നേരം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ചു. വ്യാഴാഴ്ച സ്വർണവില രണ്ടുതവണയായി താഴേക്കു പോയിരുന്നു. രാവിലെ പവന് 480 രൂപയും വൈകുന്നേരം 1,720 രൂപയുമാണ് കുറഞ്ഞത്.
മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില.
ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇതുവരെ പവന് 28,480 രൂപയും ഗ്രാമിന് 3,560 രൂപയുമാണ് കുറഞ്ഞത്.