സംസ്ഥാനത്ത് വൻ വീഴ്ചകൾക്കു ശേഷം സ്വർണവില തിരിച്ചുകയറുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്
കൊച്ചി: സംസ്ഥാനത്ത് വൻ വീഴ്ചകൾക്കു ശേഷം സ്വർണവില തിരിച്ചുകയറുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,835 രൂപയിലും പവന് 1,10, 680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 11,370 രൂപയിലെത്തി.
വ്യാഴാഴ്ച മാത്രം മൂന്നു തവണയാണ് സ്വർണവില മാറിമറിഞ്ഞത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.
ദിവസങ്ങളായി വീഴ്ചയുടെ ട്രെൻഡ് തുടരുന്ന സ്വർണവില ബുധനാഴ്ചയും തവണ കുറഞ്ഞിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ആകെ കുറഞ്ഞത്. തിങ്കളാഴ്ച രണ്ടുതവണ താഴെവീണ സ്വർണവില ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയും ഇടിഞ്ഞിരുന്നു.
രണ്ടാഴ്ചയ്ക്കിടെ പവന് 11,480 രൂപ ഇടിഞ്ഞ ശേഷം ചൊവ്വാഴ്ച രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും ഉയർന്നു. എന്നാൽ വൈകുന്നേരം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും താഴുകയാണുണ്ടായത്.
മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില. അതേസമയം, വ്യാഴാഴ്ച വൈകുന്നേരം രേഖപ്പെടുത്തിയ 1,10,200 രൂപയാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞ വില.
ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണുണ്ടായത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.