കൊടുങ്കാറ്റിനുമപ്പുറം ദൈവത്തിന്റെ കരുതൽ; ഇന്ത്യാനയിൽ അത്ഭുതകരമായി നിലകൊണ്ട ക്രൂശിത രൂപം

 
2333

മെരില്വില്ല (ഇന്ത്യാന): അമേരിക്കയിലെ ഇന്ത്യാനയിൽ വീശിയടിച്ച ശക്തമായ കൊ‌ടിങ്കാറ്റിൽ കത്തോലിക്കാ ഹൈസ്കൂളിന് കനത്ത നാശനഷ്ടങ്ങൾ. 17-ഓളം കൊ‌ടിങ്കാറ്റുകളാണ് കഴിഞ്ഞ ആഴ്ച ഇല്ലിനോയിസിലും വടക്കുപടിഞ്ഞാറൻ ഇന്ത്യാനയിലുമായി ആഞ്ഞടിച്ചത്. ഇന്ത്യാനയിലെ മെരില്വില്ലിലുള്ള ആൻഡ്രിയൻ ഹൈസ്കൂളിനാണ് കാറ്റിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചത്.

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയുടെ വലിയൊരു ഭാഗം കാറ്റിൽ പറന്നുപോകുകയും എല്ലാ വശങ്ങളിലുമുള്ള ജനാലകൾ തകരുകയും ചെയ്തു. സ്കൂൾ മുറ്റത്തുണ്ടായിരുന്ന വൻമരങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടു. വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് സ്ഥാപിച്ചിരുന്ന പ്രധാന സൈൻബോർഡും പൂർണമായും തകർന്നു.

എങ്കിലും ഈ നാശനഷ്ടങ്ങൾക്കിടയിലും അത്ഭുതകരമായ ഒരു കാഴ്ചയാണ് അവിടെ ദൃശ്യമായത്. സ്കൂൾ വളപ്പിൽ സ്ഥാപിച്ചിരുന്ന വലിയ ക്രൂശിത രൂപം മാത്രം യാതൊരു കേടുപാടുമില്ലാതെ നിലകൊണ്ടു. ചുറ്റുമുള്ളതെല്ലാം തകർത്തെറിഞ്ഞ കൊടുങ്കാറ്റിലും കുരിശ് തകരാതെ നിന്നത് വലിയ ചർച്ചയായിരിക്കുകയാണ്. "ദൈവത്തിന്റെ കരുതലിന്റെ അടയാളമായാണ് നഗരത്തിലെ ആളുകൾ ഇതിനെ കാണുന്നത്. അവിടുത്തെ പ്രധാന ചർച്ചാവിഷയം ഇപ്പോൾ ഇതാണ്," ഫോക്സ് 32 ചിക്കാഗോയിലെ റിപ്പോർട്ടർ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ ടൊർണാഡോകൾ റിപ്പോർട്ട് ചെയ്തത് ഇല്ലിനോയിസ് സംസ്ഥാനത്താണ്. 140-ഓളം കൊടുങ്കാറ്റുകളാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്. വേനൽക്കാല കൊടുങ്കാറ്റുകൾ പതിവാണെങ്കിലും ഇത്തവണത്തേത് അസാധാരണമായ തീവ്രതയുള്ളതാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തകർന്ന കെട്ടിടഭാഗങ്ങൾ താൽക്കാലികമായി അടച്ചുറപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Tags

Share this story

From Around the Web