വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ  ഗൗതം ഖട്ടറിനെതിരെ ഗോവ പോലീസ്  കേസ് രജിസ്റ്റർ ചെയ്തു

 
Gova
വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഉത്തർപ്രദേശ് സ്വദേശി ഗൗതം ഖട്ടറിനെതിരെ ഗോവ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വാസ്കോഡഗാമയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെ വിശുദ്ധനെ 'ഭീകരവാദി' എന്ന് വിളിച്ചതിനാണ് അവഹേളിച്ചതിനാണ്  നടപടി. സനാതൻ ധർമ്മ രക്ഷാ സമിതി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രശസ്ത യൂട്യൂബർ കൂടിയായ ഗൗതം ഖട്ടറിന്റെ വിവാദ പ്രസംഗം. വിശുദ്ധ ഫ്രാൻസിസ് സേവ്യർ ക്രൂരനായ വഴിതികനായിരുന്നുവെന്നും  ലക്ഷക്കണക്കിന് ഹിന്ദുക്കളെ മതപരിവർത്തനം നടത്താനാണ് അദ്ദേഹം ജീവിതം ചെലവഴിച്ചതെന്നും ഖട്ടർ ആരോപിച്ചു. കൂടാതെ, പഴയ ഗോവയിലെ ബസിലിക്ക ഓഫ് ബോം ജീസസിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളെക്കുറിച്ച് അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശങ്ങളും ഇയാൾ നടത്തി. അതേസമയം, മതവികാരം വ്രണപ്പെടുത്തിയതിനും വർഗീയ ഐക്യം തകർക്കാൻ ശ്രമിച്ചതിനുമാണ് ഖട്ടറിനെതിരെ കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. "കുറ്റം ചെയ്തത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കും," എന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ സംസ്ഥാന മന്ത്രി മൗവിൻ ഗോഡിഞ്ഞോ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വേദിയിലുണ്ടായിരുന്നു എന്നത് വിവാദത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. ഖട്ടറിന്റെ പ്രസ്താവനകളിൽ ഗോവ അതിരൂപത കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. "വിദ്വേഷം നിറഞ്ഞ ഇത്തരം വാക്കുകൾ കത്തോലിക്കാ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്," എന്ന് സഭ പ്രസ്താവനയിൽ പറഞ്ഞു.  ഗോവയിലെ മതസൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും സഭ ആവശ്യപ്പെട്ടു. അതേസമയം, എല്ലാവരും സംയമനം പാലിക്കണമെന്നും സമാധാനം നിലനിർത്തണമെന്നും അതിരൂപത വിശ്വാസികളോട് അഭ്യർത്ഥിച്ചു. സംഭവം വിവാദമായതോടെ 
പരിപാടിയുടെ സംഘാടകരായ സനാതൻ ധർമ്മ രക്ഷാ സമിതി ക്രൈസ്തവ സമൂഹത്തോട് മാപ്പ ചോദിച്ചു. ഖട്ടർ ഇത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം സംസാരിച്ച ഉടൻ തന്നെ തടഞ്ഞിരുന്നുവെന്നും ഭാരവാഹികൾ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് പീറ്റർ ഡിസൂസ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.  എല്ലാ വർഷവും  ഡിസംബർ 3-ന് നടക്കുന്ന വിശുദ്ധന്റെ തിരുനാളിനും പത്തു വർഷത്തിലൊരിക്കൽ നടക്കുന്ന തിരുശേഷിപ്പ് വണക്കത്തിനും ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ആളുകളാണ് ഗോവയിൽ എത്താറുള്ളത്.

Tags

Share this story

From Around the Web