ഇന്ധനവില വര്‍ധിച്ചേക്കും; പെട്രോളിനു അഞ്ചുരൂപ വരെ ഉയരും

 
PETROLE PUMB

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ധനവില ഉടന്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില എണ്ണവിതരണ കമ്പനികള്‍ വൈകാതെ കൂട്ടുമെന്നാണ് വിവരം. മേയ് 15നകം വില വര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.


പെട്രോളിനും ഡീസലിനും ലിറ്ററിനു അഞ്ചുരൂപ വരെയും എല്‍.പി.ജി സിലിണ്ടറിനു 50 രൂപ വരെയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ കോടിക്കണക്കിനു വരുന്ന സാധാരണക്കാരുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാകും. കോവിഡിനു പിന്നാലെ രാജ്യത്ത് സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുത്തനെ വര്‍ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ധനവില്‍പ്പനയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. അതിനാല്‍ ഇപ്പോള്‍ ഇന്ധനവില വര്‍ധിക്കുന്നത് പൊതുജനങ്ങളെ കാര്യമായി തന്നെ ബാധിക്കും.


ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതകളിലൊന്നായ ഹോര്‍മൂസ് കടലിടുക്കില്‍ നിലവില്‍ വന്ന ഉപരോധം കാരണമാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില ഉയരാന്‍ ഇടയാക്കിയത്. നിലവില്‍ ബ്രന്റ് ക്രൂഡ് ഓയില്‍ വില ബാരലിനു 105 ഡോളറിനു മുകളിലെത്തിയിരിക്കുകയാണ് ക്രൂഡ് ഓയില്‍ വില. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ഇന്ധനം വില്‍ക്കേണ്ടി വരുന്നതു കാരണം പ്രതിമാസം 30000 കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് എണ്ണവിതരണ കമ്പനികള്‍ പറയുന്നത്. ഇന്ത്യയില്‍ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും.
എണ്ണവിതരണ കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചാല്‍ പൊതുജനങ്ങള്‍ക്ക് സാമ്പത്തികപ്രതിസന്ധിയുണ്ടാകും. ഈ വിഷയത്തെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്.

Tags

Share this story

From Around the Web