112 വര്‍ഷത്തെ സേവനത്തിന് ശേഷം സിറിയയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഫ്രാന്‍സിസ്‌കന്‍ സന്യാസിനികള്‍
ഡമാസ്‌ക്കസ്: കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി സിറിയയില്‍ തുടരുന്ന സേവനം അവസാനിപ്പിച്ച് ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹമായ 'ഫ്രാന്‍സിസ്‌കന്‍ മിഷ്ണറീസ് ഓഫ് മേരി'. ആലപ്പോയിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസിനി സമൂഹം ദീര്‍ഘകാലമായി വിദ്യാഭ്യാസ, ആരോഗ്യ സാമൂഹിക, സാംസ്‌ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരിന്നു. ഇതോടെ നഗരചരിത്രത്തിലെ സുപ്രധാനമായ ഒരധ്യായത്തിനാണ് വിരാമമാകുന്നത്.
പ്രാദേശിക സുരക്ഷ വെല്ലുവിളികളെ അതിജീവിച്ചാണ് സമൂഹം പതിറ്റാണ്ടുകളായി ഇവിടെ കഴിഞ്ഞിരിന്നത്. പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കാരണം മിഡില്‍ ഈസ്റ്റ് മേഖലയിലെ സന്യാസ സമൂഹത്തിന്റെ റീജിയണല്‍ കൗണ്‍സിലറായ സിസ്റ്റര്‍ പിയറെറ്റ് ജബ്ബൂര്‍ ഇഡബ്ല്യുടിഎന്‍ ന്യൂസിന്റെ അറബിക് ഭാഷാ വിഭാഗമായ 'എസിഐ മെന'-യോട് വെളിപ്പെടുത്തി.
രാഷ്ട്രീയമോ സുരക്ഷാപരമോ ആയ കാരണങ്ങളല്ല മറിച്ച്, 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രാദേശിക ചാപ്റ്ററില്‍ തീരുമാനം കൈക്കൊണ്ടിരിന്നുവെന്നും സന്യാസിനികളുടെ കുറവ് വെല്ലുവിളിയായാണെന്നും ഈജിപ്തിലും ലെബനോനിലും സന്യസ്തരെ അയയ്ക്കാനുമാണ് സന്യാസ സമൂഹ നേതൃത്വത്തിന്റെ തീരുമാനമെന്നും സിസ്റ്റര്‍ പിയറെറ്റ് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍, ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് സലേഷ്യന്‍ സമൂഹം പ്രഖ്യാപിച്ചിരിന്നു. ആഭ്യന്തര യുദ്ധവും ഇസ്ലാമിക അധിനിവേശവും മൂലം കനത്ത നാശം വിതച്ച രാജ്യമാണ് സിറിയ. രാജ്യത്തെ ക്രൈസ്തവ സാന്നിധ്യം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്.