ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം എബിവിപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി

 
Stand with stan

മുംബൈ: മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എബിവിപി) എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി. ഈ തീരുമാനം ജസ്യൂട്ട് സഭാ അംഗങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്.


ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ആദരിക്കുന്നതിനായിരുന്നു പ്രോഗ്രാം പ്ലാന്‍ചെയ്തത്.

സെന്റ് സേവ്യേഴ്‌സ് കോളേജിലെ മതാന്തര പഠന വകുപ്പ് സംഘടിപ്പിച്ച പ്രഭാഷണം ഓഗസ്റ്റ് 9 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടിയെ എതിര്‍ത്തും ഫാ. സ്റ്റാന്‍ സ്വാമിയോട് വിയോജിപ്പ് രേഖപ്പെടുത്തിയും എബിവിപി കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു.


ജെസ്യൂട്ട് സഭാംഗവും ജാര്‍ഖണ്ഡിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസികളുടെ ശബ്ദവുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റു ചെയ്യുകയായിരുന്നു. 

നീതിനിഷേധിക്കപ്പെട്ട ആദിവാസികള്‍ക്കുവേണ്ടി നിലകൊണ്ടതാണ് അദ്ദേഹത്തെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കിമാറ്റിയത്.


ഇല്ലാത്ത മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കള്ളത്തെളിവുകള്‍ സൃഷ്ടിച്ചായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെ ജയിലില്‍ അടച്ചത്.

പാര്‍ക്കിസണ്‍സ് രോഗംമൂലം കടുത്ത വിറയല്‍ ബാധിച്ച അദ്ദേഹത്തിന് വെള്ളം കുടിക്കാന്‍ ജയിലില്‍ ഒരു സ്‌ട്രോ ലഭിക്കാന്‍ കോടതിയെ സമീപിക്കേണ്ടി വന്നു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ 2021 ജൂലൈ അഞ്ചിനായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി മരിച്ചത്. 84 കാരനായ അദ്ദേഹം ഒമ്പതു മാസം ജയിലില്‍ ആയിരുന്നു.


 ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണശേഷവും സംഘപരിവാര്‍ സംഘടനകള്‍ക്ക് അദ്ദേഹത്തോടുള്ള പക അടങ്ങിയിട്ടില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

Tags

Share this story

From Around the Web