മലങ്കരസഭയ്ക്ക് 4 പുതിയ മെത്രാപ്പോലീത്താമാർ.ഫാ.എൽദോസ് എ.എ, ഫാ.സാംജി.റ്റി.ജോർജ്, ഫാ.ഷിബു വേണാട് മത്തായി, ഫാ.തോമസ് പോൾ റമ്പാൻ, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്
മുളന്തുരുത്തി: ഒന്നരനൂറ്റാണ്ട് മുൻപ് മലങ്കരയിൽ ആദ്യമായി വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കപ്പെട്ട അതേ ദിനത്തിൽ ആ ധന്യനിമിഷത്തിന് വേദിയായ മുളന്തുരുത്തി പുതു ചരിത്രമെഴുതി.
പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകത്തിന് 150 വയസ് പൂർത്തിയാകുമ്പോൾ ആ പുണ്യവാന്റെ ജൻമനാട്ടിൽ നിന്ന് സഭയ്ക്ക് നാല് അജപാലകർക്കൂടി. ഫാ.എൽദോസ് എ.എ, ഫാ.സാംജി.റ്റി.ജോർജ്, ഫാ.ഷിബു വേണാട് മത്തായി, ഫാ.തോമസ് പോൾ റമ്പാൻ, എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തവരുടെ പേരുകൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പരിശുദ്ധ ബസോലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായാണ് പ്രഖ്യാപിച്ചത്.
സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത 6 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി ഓൺലൈൻ വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു.
മറ്റുള്ളവർ ബാലറ്റിലൂടെ സമ്മതിദാനം വിനിയോഗിച്ചു. ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.റ്റി. ചാക്കോ ഐ എ എസായിരുന്നു മുഖ്യ വരണാധികാരി. നിയുക്ത മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണം പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചേർന്ന് തീരുമാനിക്കും.
/fit-in/580x348/filters:format(webp)/sathyam/media/media_files/2026/08/28/untitled-2026-08-28-09-00-35.jpg)
മലങ്കര അസോയിയേഷൻ യോഗത്തിന് മുന്നോടിയായി മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ കുർബാനയർപ്പിച്ചു. തുടർന്ന് സഭാ മാനേജിംഗ് കമ്മിറ്റി പള്ളിയിൽ ചേർന്നു. മുളന്തുരുത്തിയിൽ നിന്ന് ഘോഷയാത്രയായാണ് ഏവരും സമ്മേള നഗരിയിലേക്ക് എത്തിയത്.
വെട്ടിക്കൽ സെന്റ് ഗ്രീഗോറിയോസ് നഗറിൽ മലങ്കര മെത്രാപ്പോലീത്തായെ ആചാരപരമായി വരവേറ്റു. പ്രാർത്ഥന, വേദവായന എന്നിവയ്ക്ക് ശേഷം പഴയ സെമിനാരി അധ്യാപകൻ ഫാ.ഡോ.ഏബ്രഹാം വർഗീസ് ധ്യാനം നയിച്ചു.
അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ നോട്ടീസ് കൽപ്പന വായിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, റെജി ചെറിയാൻ, അബിൻ വർക്കി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.