മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

​​​​​​​

 
Thoomkuzhy


തൃശൂര്‍: മുന്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പും മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനുമായിരിന്ന മാര്‍ ജേക്കബ് തൂങ്കുഴി (95) കാലം ചെയ്തു. ഇന്ന് ഉച്ചക്കഴിഞ്ഞു 2.50നായിരിന്നു അന്ത്യം. 

മലബാറിലെ സഭയ്ക്ക് വലിയ വിശ്വാസ വെളിച്ചമേകാന്‍ അക്ഷീണം പ്രയത്‌നിച്ച മെത്രാനായിരിന്നു മാര്‍ ജേക്കബ് തൂങ്കുഴി. 

തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി പത്തുവര്‍ഷവും മാനന്തവാടി രൂപതയില്‍ രണ്ടു പതിറ്റാണ്ടിലേറെയും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1930 ഡിസംബര്‍ 13ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പന്‍ റോസ ദമ്പതികളുടെ മകനായാണ് പിതാവിന്റെ ജനനം. 

ചങ്ങനാശേരി, ആലുവ, റോം എന്നിവിടങ്ങളിലെ സെമിനാരി പരിശീലനത്തിന് ശേഷം 1956 ഡിസംബര്‍ 22ന് റോമില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു.

 കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം തിരിച്ചെത്തിയ പിതാവ്, തലശേരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്ററ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറി, രൂപതയുടെ ചാന്‍സലര്‍, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

തുടര്‍ന്ന്, ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. രൂപതയില്‍ തിരിച്ചെത്തിയ ശേഷം വിണ്ടും മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി. പുതുതായി രൂപം നല്‍കിയ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മെയ് 1ന് സ്ഥാനമേറ്റെടുത്തു. 


22 വര്‍ഷത്തെ ശുശ്രൂഷയ്ക്കുശേഷം 1995 ജൂണ്‍ 7 ന് താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനാവുകയും ജൂലൈ 28ന് രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് 1997 ഫെബ്രുവരി 15 ന് തൃശൂര്‍ അതിരൂപതയുടെ അദ്ധ്യക്ഷനായി ഉയര്‍ത്തപ്പെട്ടു.

തന്റെ ശുശ്രൂഷ കാലയളവില്‍ പിതാവിന്റെ ഹൃദ്യമായ പെരുമാറ്റം ഏവരെയും ആകര്‍ഷിച്ചിരിന്നു. തന്റെ അടുത്തുവരുന്നവരെ വളരെയധികം സ്നേഹത്തോടെയും പരിഗണനയോടെയുമാണ് പിതാവ് കരുതിയിരിന്നത്.

 22 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മാനന്തവാടി രൂപതയില്‍ ബിഷപ്സ് ഹൗസ്, മൈനര്‍ സെമിനാരി, പാസ്റ്ററല്‍ സെന്റര്‍, കോളേജ്, ആശുപത്രി, അനാഥാലയങ്ങള്‍ തുടങ്ങിയവയെല്ലാം പടുത്തുയര്‍ത്തി. 

മാനന്തവാടി കേന്ദ്രമാക്കി ക്രിസ്തുദാസി സന്ന്യാസിനി സമൂഹത്തിന് രൂപം കൊടുക്കുവാനും പിതാവിനെ ദൈവം ഉപകരണമാക്കിയിരിന്നു.

താമരശേരിയില്‍ ഉണ്ടായിരുന്ന ഒന്നരവര്‍ഷത്തിനിടയില്‍ എല്ലാ ഇടവകകളും സന്ദര്‍ശിക്കുന്നതിനും സാധുജനക്ഷേമത്തിനുവേണ്ടിയുള്ള യേശുനിധി ആരംഭിക്കുന്നതിനും കത്തീഡ്രലിന്റെ അടിസ്ഥാനശില വെഞ്ചരിക്കുന്നതിനും നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനും പിതാവിനു കഴിഞ്ഞു.

 തൃശൂര്‍ അതിരൂപതയില്‍ മേജര്‍ സെമിനാരി, മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ട്രെയിനിംഗ് കോളേജ്, നേഴ്സിംഗ് കോളേജ്, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ കഴിഞ്ഞതും പിതാവിന്റെ വലിയ നേട്ടങ്ങളാണ്.

Tags

Share this story

From Around the Web