പാക് ക്രൈസ്തവര്‍ക്ക് ആശ്വാസമായി കോടതി വിധി: നിര്‍ബന്ധിത കുടിയൊഴിപ്പിക്കലുകള്‍ ഭരണഘടന വിരുദ്ധം
ഇസ്ലാമാബാദിലെ നഗരവികസനത്തിന്റെ പേരിൽ കുടിയിറക്ക ഭീഷണി നേരിട്ട ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും ആശ്വാസമായി കോടതി വിധി.
കൃത്യമായ പുനരധിവാസ ക്രമീകരണങ്ങളില്ലാതെ ചേരികൾ പൊളിച്ചുനീക്കാൻ പാടില്ലെന്ന് ഇസ്ലാമാബാദ് ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി ഉത്തരവിട്ടു.
ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (സിഡിഎ) ഒഴിപ്പിക്കൽ നടപടികൾ തടഞ്ഞ കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഈ സുപ്രധാന ഉത്തരവ്.
നിർബന്ധിത കുടിയൊഴിപ്പിക്കൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. റിംഷ കോളനിയിലെ താമസക്കാരായ ആയിരക്കണക്കിന് ക്രൈസ്തവർ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം വൻ പ്രതിഷേധം നടത്തിയിരുന്നു.
കുടിയിറക്ക ഭീഷണി നേരിടുന്നവരിൽ ഭൂരിഭാഗവും ദിവസവേതനക്കാരും ശുചീകരണ തൊഴിലാളികളുമായ ദരിദ്ര കുടുംബങ്ങളാണ്.