തുടര്‍ച്ചയായ രണ്ടാം വര്‍ഷം, സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തുടർച്ചയായ രണ്ടാം വർഷവും വിട്ടുനിന്നു. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്നും ഈ കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നിരുന്നു.
കഴിഞ്ഞ വർഷം ചെങ്കോട്ടയിലെ ആഘോഷങ്ങൾക്കിടയിൽ, പ്രോട്ടോകോളുകൾക്ക് വിരുദ്ധമായി ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് അവസാനത്തിന് തൊട്ടുമുൻപുള്ള വരിയിൽ ഇരിപ്പിടം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് രാഹുൽ ഗാന്ധിയോടുള്ള അനാദരവാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്. എന്നാൽ ഔദ്യോഗിക പ്രകാരം പ്രതിപക്ഷ നേതാവിന്റെ സ്ഥാനം മുൻനിരയിലാണുള്ളത്.
വേദിയിൽ ഒളിമ്പ്യൻമാരെ ഉൾപ്പെടുത്തുന്നതിനായി ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നതായിരുന്നു അന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. മനു ഭക്കർ, സരബ്‌ജ്യോത് സിങ് തുടങ്ങിയ ഒളിംപിക്‌സ് മെഡൽ ജേതാക്കൾക്കൊപ്പം ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മലയാളി താരം പി.ആർ ശ്രീജേഷ് എന്നിവർക്കും രാഹുൽ ഗാന്ധിക്ക് മുന്നിലുള്ള നിരയിലാണ് അന്ന് ഇരിപ്പിടം നൽകിയിരുന്നത്.