ഓസ്‌കാര്‍ പരിഗണനയ്ക്കായി ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം നോമിനേറ്റ് ചെയ്ത് വത്തിക്കാന്‍

 
oscar


അക്കാദമി അവാര്‍ഡുകളുടെ 97 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി, വത്തിക്കാന്‍ ഒരു ചിത്രം ഓസ്‌കാര്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കാനൊരുങ്ങുന്നു. ഡുഷെന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗബാധിതനായ ജാക്കോമോ മാറ്റീവി എന്ന യുവ ഇറ്റാലിയന്‍ സ്വദേശിയെ ആസ്പദമാക്കി വത്തിക്കാന്‍ നിര്‍മ്മിച്ച 'ഗ്രീന്‍ ലാവ'  എന്ന പ്രചോദനാത്മക ഹ്രസ്വ ഡോക്യുമെന്ററിയാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.

തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം, ഓസ്‌കാര്‍ പരിഗണനയ്ക്കായി ചിത്രം സമര്‍പ്പിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കുമെന്ന് ചിത്രത്തിന്റെ പബ്ലിസിസ്റ്റ് അറിയിച്ചു. വത്തിക്കാന്‍ നിര്‍മ്മിച്ച ഒരു ചിത്രം അക്കാദമി അവാര്‍ഡ് മത്സരത്തിലേക്ക് കടന്നുവരുന്നത് ഇതാദ്യമാണ്.

എങ്കിലും, ഈ ചിത്രം ഓസ്‌കാര്‍ പോരാട്ടത്തില്‍ വത്തിക്കാനെ ഔദ്യോഗികമായി പ്രതിനിധീകരിക്കില്ല. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി, ഹ്രസ്വചിത്രങ്ങള്‍ക്ക് ഏതെങ്കിലും ദേശീയ സര്‍ക്കാരിന്റെയോ രാജ്യത്തിന്റെ പ്രത്യേക കമ്മിറ്റിയുടെയോ ഔദ്യോഗിക സമര്‍പ്പണമോ അംഗീകാരമോ ആവശ്യമില്ല.


ലിയ ബെല്‍ത്രാമി, അലി അക്‌സു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത 'ഗ്രീന്‍ ലാവ', ''തന്റെ സഹോദരന്‍ മാറ്റിയ ഡുഷെന്‍ രോഗത്തിന് കീഴടങ്ങി വിടപറഞ്ഞതിന് ശേഷം ജീവിതത്തെ അഭിമുഖീകരിക്കുന്ന ജാക്കോമോയെയാണ് പിന്തുടരുന്നത്. സാമൂഹിക പ്രതീക്ഷകളെയും സ്വന്തം ശാരീരിക പരിമിതികളെയും വെല്ലുവിളിച്ചുകൊണ്ട്, തനിക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും ജാക്കോമോ കരുത്ത് കണ്ടെത്തുന്നു.'' എന്ന് ചിത്രത്തിന്റെ ലഘുവിവരണം വ്യക്തമാക്കുന്നു.

ഡോളോമൈറ്റ്‌സ് പര്‍വതനിരകളുടെ മനോഹരമായ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച 39 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം, പ്രതിസന്ധികളില്‍ സ്വയംപര്യാപ്തത, മനുഷ്യന്റെ ആത്മവീര്യം, സമൂഹത്തിന്റെ പരസ്പര പിന്തുണ എന്നിവയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ സന്ദേശമാണ് നല്‍കുന്നത്.
 

Tags

Share this story

From Around the Web