ഷാപ്പില്‍ നിന്നു മീൻ തലക്കറി കഴിച്ചതിനു പിന്നാലെ യുവാവ്‌ മരിച്ച സംഭവത്തിൽ ഭക്ഷണ സാമ്പിളിന്റെ പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ ആരെയും ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല

 
kottayam shap

കോട്ടയം: അയ്മനം പരിപ്പ്‌ തൊള്ളായിരം ഷാപ്പില്‍ നിന്നു മീൻ തലക്കറി കഴിച്ചതിനു പിന്നാലെ യുവാവ്‌ മരിച്ച സംഭവത്തില്‍, ശേഖരിച്ച ഭക്ഷണ സാമ്പിളിന്റെ പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും. 

കഴിഞ്ഞ19നു ഷാപ്പില്‍ നിന്നു വാങ്ങിയ കള്ളും തലക്കറിയും കഴിച്ച കുമരകം പള്ളിക്കൂടംപറമ്പില്‍ ജ്യോതിഷ്‌ (41) രണ്ടു ദിവസങ്ങള്‍ക്കു ശേഷം മരിച്ചിരുന്നു. ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച നാലു പേര്‍ ദിവസങ്ങളോളം ചികിത്സയിലുമായിരുന്നു. 

അതേസമയം, സംഭവം നടന്നു പത്തു ദിവസത്തിനു ശേഷവും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. പരിശോധനാ ഫലത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ എന്നാണ് ലഭിക്കുന്ന വിവരം.

ജ്യോതിഷിന്റെ മരണത്തിനു പിന്നാലെ, ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ ഷാപ്പില്‍ നിന്നു ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്‌ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും. 

രണ്ടു ദിവസത്തിനു ശേഷമാണ്‌ ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചതെന്നതിനാല്‍ പരിശോധനാ ഫലത്തില്‍ ആശങ്കയുണ്ട്‌. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്‌ക്ക് എത്തുമ്പോള്‍ അടുക്കള പൂര്‍ണമായും വൃത്തിയാക്കിയ നിലയിലായിരുന്നു. 

അതേസമയം, ഭക്ഷ്യ വിഷബാധയാണോ എന്നുറപ്പാക്കാനുള്ള ആന്തരികാ അവയവ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. 

സംഭവത്തിനു പിന്നാലെ പരിപ്പ്‌ തൊള്ളായിരം ഷാപ്പിന്റെ ലൈസന്‍സി ഉടമകളായ രണ്ടു പേര്‍, മാനേജര്‍, കുക്ക്‌ എന്നിവര്‍ക്കെതിരേ കേസെടുത്തത്.

ഇവര്‍ ഒളിവിലാണെന്നാണ്‌ പോലീസ്‌ പറയുന്നത്. എന്നാല്‍, ആന്തരികാവയവ പരിശോധനാ ഫലം കാത്തിരിക്കുന്നതയാണ്‌ വിവരം.

Tags

Share this story

From Around the Web