ജൂൺ 1 മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണവില കൂടും; വടാപ്പാവ് 20 രൂപ, സമൂസയ്ക്കും വിലവർധന, പുതിയ വിഭവങ്ങളും മെനുവിൽ
ജൂൺ ഒന്ന് മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ധന-വാതക വിലയിൽ ഉണ്ടായ വർധനവാണ് നിരക്കുകൾ വർധിപ്പിക്കാൻ കാരണം. മേയ് 25 ന് ചീഫ് കൊമോഴ്സ്യൽ മാനേജരുടെ ഓഫീസാണ് ഈ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. സെൻട്രൽ റെയിൽവേയുടെ പുതുക്കിയ മെനുവും നിരക്കുകളുമാണ് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിപ്പിൽ പറയുന്നത്. മുംബയ്, ഭുസാവൽ, നാഗ്പൂർ, സോലാപൂർ, പൂനെ ഡിവിഷനുകൾ ഉൾപ്പെടെയുള്ള സെൻട്രൽ റെയിൽവേയുടെ പരിധിയിലുള്ള കാറ്ററിംഗ് യൂണിറ്റുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്.
പുതിയ മാറ്റങ്ങൾ പ്രകാരം വടാപ്പാവിന്റെ വില 13 രൂപയിൽ നിന്ന് 20 രൂപയായും, സമൂസയുടെ വില 12 രൂപയിൽ നിന്ന് 20 രൂപയായും, രഗ്ഡാ പാവ് വില 20 രൂപയിൽ നിന്ന് 25 രൂപയായും ഉയരും. ഇതോടൊപ്പം ഭക്ഷണത്തിന്റെ അളവ് പുനഃപരിശോധിക്കാനും തീരുമാനമുണ്ട്. യാത്രക്കാർക്കായി സ്ലഷ് ഡ്രിങ്കുകൾ, ക്രീം ഡോനട്ട്സ്, സൂപ്പ്, ദോശ, നൂഡിൽസ് എന്നിവ പുതുതായി മെനുവിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പുതിയ മെനുവും അതിന്റെ വിലയും രണ്ട് ഭാഷകളിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. വില കൂടുന്നതിന് അനുസരിച്ച് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കൂട്ടണമെന്നും ലൈസൻസികൾക്ക് നിർദ്ദേശമുണ്ട്. വില വർധന നടപ്പിലാക്കി 6 മാസം പിന്നിടുമ്പോൾ ഡിവിഷനുകൾ വിൽപന വിലയിരുത്തണമെന്നും അതിനനുസരിച്ച് ലൈസൻസ് ഫീസ് പുനഃപരിശോധിക്കാമെന്നും സർക്കുലറിൽ പറയുന്നു. സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിലെ ചെറിയ കാറ്ററിംഗ് യൂണിറ്റുകളിൽ വിൽക്കുന്ന ആ ല കാർട്ടെ ഭക്ഷണ സാധനങ്ങൾക്കാണ് ഈ പുതുക്കിയ നിരക്കുകൾ ബാധകമാകുന്നത്. അതേസമയം, നിലവിലുള്ള റെയിൽവേ ബോർഡ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള സ്റ്റാൻഡേർഡ് മെനു ഇനങ്ങൾ നിശ്ചിത നിരക്കിൽ തന്നെ തുടർന്നും വിൽക്കും.
ഇന്ധനവിലയിലുണ്ടായ വർധനവ് പാൽ, ബ്രെഡ് തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. പ്രമുഖ ഡയറി ബ്രാൻഡുകളും ബ്രെഡ് കമ്പനികളും വില വർധിപ്പിച്ചത് കുടുംബ ബഡ്ജറ്റുകളെ സാരമായി ബാധിച്ചു. ഈ മാറ്റങ്ങൾ കാരണം മൊത്തത്തിലുള്ള റീട്ടെയ്ൽ പണപ്പെരുപ്പം 0.42% വരെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.