കനത്ത മഴയിൽ കൊൽക്കത്തയിൽ അഞ്ച് മരണം; 91 വിമാന സർവ്വീസുകൾ റദ്ദാക്കി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയില്‍ ജനജീവിതം താറുമാറായി. പല സ്ഥലങ്ങളിലും മുട്ടോളം വെള്ളം കയറി, ഗതാഗതം സ്തംഭിച്ചു. നിലവില്‍ 91 വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. ആളുകളോട് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറിത്താമസിക്കാനും നിര്‍ദ്ദേശം നല്‍കി.
കനത്ത മഴയ്ക്കിടയില്‍ അഞ്ച് പേര്‍ക്ക് വൈദ്യുതാഘാതമേറ്റിരുന്നു. നഗരത്തിലെ വിശാലമായ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതായും റോഡുകള്‍ വെള്ളത്തിനടിയിലായതിനാല്‍ നിരവധി വീടുകളിലേക്കും പാര്‍പ്പിട സമുച്ചയങ്ങളിലേക്കും വെള്ളം കയറിയതായും ദൃശ്യങ്ങളില്‍ കാണാം.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, രാവിലെ 5.30 വരെ അലിപ്പോറില്‍ 239 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി, അത് രാവിലെ 6.30 ആയപ്പോഴേക്കും 247.4 മില്ലിമീറ്ററായി ഉയര്‍ന്നു.
സെപ്റ്റംബര്‍ 22 ന് രാവിലെ 6.30 മുതല്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 6.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 247.5 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി ഐഎംഡി ബുള്ളറ്റിന്‍ സ്ഥിരീകരിച്ചു.
കൊല്‍ക്കത്തയുടെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) റിപ്പോര്‍ട്ട് ചെയ്തത് ഗാരിയ കാംദഹാരിയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 332 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
ജോധ്പൂര്‍ പാര്‍ക്കില്‍ 285 മില്ലിമീറ്റര്‍, കാളിഘട്ടില്‍ 280.2 മില്ലിമീറ്റര്‍, ടോപ്‌സിയയില്‍ 275 മില്ലിമീറ്റര്‍, ബാലിഗഞ്ചില്‍ 264 മില്ലിമീറ്റര്‍, ചെറ്റ്ലയില്‍ 262 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ്.