ആദ്യം മകളുമൊത്ത് ആഘോഷം; ശേഷം മകളെ കൊന്ന് അലങ്കരിച്ച് ഫ്രിഡ്ജില്‍വെച്ചു; പിന്നാലെ പിതാവ് ജീവനൊടുക്കി

 
murder



രാജ്‌കോട്ട്: ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ അഞ്ച് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. സാവര്‍കുണ്ട്ല താലൂക്കിലെ ഹദീഡ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. 

മകള്‍ ഹിമാന്‍ഷിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലങ്കരിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. പിതാവ് കിഷോര്‍ ധനകിനെ (40) മറ്റൊരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിനും ജീവനൊടുക്കാനും കാരണമെന്നാണ് മരണക്കുറിപ്പുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സെപ്തംബര്‍ 14 തിങ്കളാഴ്ചയാണ് കിഷോര്‍ ധനകിന്റെ ഭാര്യ മഞ്ജു തന്റെ അമ്മായിയുടെ വീട്ടിലേക്ക് പോയത്. പിറ്റേദിവസം തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയിരിക്കുന്നതായി കണ്ടു. മഞ്ജു ഉടനെ കിഷോറിനെ ഫോണില്‍ വിളിച്ചു. മഹുവാ ഗ്രാമത്തില്‍ സുഹൃത്തിന്റെ വീട്ടിലാണ് താനെന്നും ദാധിയയിലുള്ള സ്വന്തം വീട്ടിലേക്ക് പൊയ്ക്കൊള്ളാനും മഞ്ജുവിനോട് കിഷോര്‍ പറഞ്ഞു. കിഷോര്‍ പറഞ്ഞതനുസരിച്ച് മഞ്ജു സ്വന്തം വീട്ടിലേക്ക് പോയി.


സെപ്തംബര്‍ 16ന് മഞ്ജു വീണ്ടും കിഷോറിനെ വിളിച്ചു. പണം വാങ്ങാനായി ഭാവ്‌നഗര്‍ ജില്ലയ്ക്കടുത്തുള്ള മഹുവാ എന്ന സ്ഥലത്താണെന്നും മഞ്ജുവിനോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാനും കിഷോര്‍ പറഞ്ഞു. എന്നാല്‍ വൈകുന്നേരമായിട്ടും ഭര്‍ത്താവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ഘന്‍ശ്യാമിനെ മഞ്ജു വീട്ടിലേക്ക് അയച്ചു. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ച് നോക്കിയിട്ടും അകത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് മഞ്ജുവും പിതാവും കൂടി സ്ഥലത്തെത്തി. അയല്‍വാസി പറഞ്ഞതനുസരിച്ച് അവര്‍ പഞ്ചായത്ത് സര്‍പഞ്ചിനെ വിവരമറിയിച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കിഷോറിനെ കാണുന്നത്. 

അയാളുടെ കൈകാലുകളില്‍ ഗ്ലൗസുകള്‍ ധരിച്ചിരുന്നു. മുഖം തുണി കൊണ്ട് മൂടിയിട്ടുണ്ടായിരുന്നു.അവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി മുറിയാകെ പരിശോധിച്ചു. വര്‍ണപ്പട്ടങ്ങളും ബലൂണുകളും കൊണ്ട് മുറി അലങ്കരിച്ചിരുന്നു. എന്തോ ആഘോഷം നടന്ന മട്ടുണ്ടായിരുന്നു. കട്ടിലിന് സമീപത്തുനിന്നും മൂന്ന് മരണക്കുറിപ്പുകളും പൊലീസിന് ലഭിച്ചു.

ഒന്നാമത്തെ കുറിപ്പില്‍ നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് എഴുതിയിരുന്നു. രണ്ടാമത്തെ കുറിപ്പില്‍ മകളെ വായ പൊത്തിപ്പിടിച്ച് കൊലപ്പെടുത്തിയെന്നും താനില്ലെങ്കില്‍ മകള്‍ കഷ്ടപ്പെടുമെന്ന് ഭയന്നതായും കിഷോര്‍ കുറിച്ചിരുന്നു. മൂന്നാമത്തെ കുറിപ്പില്‍ ക്ഷമാപണവും നടത്തിയിട്ടുണ്ട്. അതിന് പിറകിലായി മകള്‍ ഹിമാന്‍ഷിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും എഴുതിയിട്ടുണ്ടായിരുന്നു.

പൊലീസ് ഉടനെ ഫ്രിഡ്ജ് തുറന്ന് നോക്കി. ഫ്രിഡ്ജിനുള്ളില്‍ അലങ്കരിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. അവളുടെ തല ഷാളുകൊണ്ട് ചുറ്റിക്കെട്ടിയിരുന്നു. വായില്‍ തുളസിയിലെ വെയ്ക്കുകയും കഴുത്തില്‍ ഹാരം അണിയിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പ് മകളുമൊത്ത് എന്തോ ആഘോഷം നടത്തിയിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. സാവര്‍കുണ്ട്ല റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web