വെടിക്കെട്ട് അപകടം; ആദ്യ തിരുനാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ച് സെന്റ് ജോണ്‍ ഇടവക

 
Church

തൃശൂര്‍: വെടിക്കെട്ട് അപകടത്തില്‍ മുണ്ടത്തിക്കോട് വിറങ്ങലിച്ചുനിന്നപ്പോള്‍ ദേവാലയത്തിലെ ആദ്യ തിരുനാള്‍ ആഘോഷങ്ങള്‍ ഉപേക്ഷിച്ച് കുട്ടംകുളം സെന്റ് ജോണ്‍ ഇടവകയും വിശ്വാസികളും നാടിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു.  സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ തൃശൂര്‍ അതിരൂപതയിലെ കുട്ടംകുളം സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് ദേവാലയത്തിലേക്ക്.  

അപകടത്തില്‍പ്പെട്ട എല്ലാവരെയും അറിയുന്നവരാണ്. അവരെല്ലാവരും തന്നെ ദേവാലയത്തില്‍ വരുന്നവരും സ്നേഹിതരുമാണെന്ന് വികാരി ഫാ. സോബിന്‍ പായിക്കാട്ട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടമുണ്ടായതോടെ തുടര്‍ന്നുള്ള ആഘോഷങ്ങളെല്ലാം ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തെ പ്രദക്ഷിണം, വെടിക്കെട്ട്, ബുധനാഴ്ച നടക്കേണ്ട ഗാനമേള, എന്നിവയാണ് വേണ്ടെന്നുവച്ചത്.

പഴയ പള്ളി കാലപ്പഴക്കം ചെന്നതോടെ സമീപത്ത് തന്നെ പുതിയ ദേവാലയം നിര്‍മ്മിക്കുകയായിരുന്നു. പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. തിങ്കള്‍ മുതല്‍ ബുധന്‍വരെ ആയിരുന്നു തിരുനാള്‍.

ദേവാലയത്തോടു ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ജനലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. പഴയ പള്ളിയുടെ ജനാലകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. അപകട സമയത്ത് ദേവാലയത്തില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അപകടം സംഭവിച്ചതിന്റെ ദുഃഖത്തിനു നടുവില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കായും പരിക്കേറ്റവരുടെ സൗഖ്യത്തിനുമായുള്ള പ്രാര്‍ത്ഥനയിലാണ് ഈ ഇടവക.

Tags

Share this story

From Around the Web