കോഴിക്കോട് സെന്റ് പാട്രിക്സ് പള്ളിയിൽ തീ പിടിത്തം: വികാരിയുടെ കാറും രേഖകളും കത്തിനശിച്ചു
നഗരത്തിലെ പുഷ്പ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്‌സ് പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ തീ പിടിത്തത്തില്‍ വന്‍ നാശനഷ്ടം. പള്ളിയിലെ മതബോധന ക്ലാസുകള്‍ നടത്തുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.
പള്ളി വികാരിയുടെ കാര്‍, സുപ്രധാന രേഖകള്‍, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍, രൂപക്കൂട് എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
പുലര്‍ച്ചെ 4:45-ഓടെയാണ് പള്ളിയില്‍ തീ പടര്‍ന്നത്. നാല് യൂണിറ്റ് അഗ്‌നിരക്ഷാ സേന എത്തി നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലമാണ് പള്ളിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത്. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇതില്‍ ഒരു അജ്ഞാതന്‍ കെട്ടിടത്തിന് മുകളിലൂടെ നടന്നുപോകുന്നത് ദൃശ്യമാണ്.
ചില നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് അറിയിച്ചു.
തീ പിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും ഇതിലെ ദുരൂഹത എത്രയും വേഗം നീക്കണമെന്നും കോഴിക്കോട് അതിരൂപത വികാരി ജനറല്‍ ജന്‍സണ്‍ പുത്തന്‍വീട്ടില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ചെമ്മങ്ങാട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.