തീയും പുകയും, ദൃശ്യത്തിൽ വിശ്വാസും; വിമാനദുരന്തത്തിന് തൊട്ട് പിന്നാലെയുള്ള വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന് ശേഷമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ മെസ്സിലേക്ക് ഇടിച്ചിറങ്ങിയ വിമാനം കത്തിയമരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനാപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ നടന്നുവരുന്നതും ദൃശ്യങ്ങളില്‍ കാണാം. വിശ്വാസ് കുമാര്‍ നടന്നുവരുന്നതിൻ്റെ പശ്ചാലത്തലത്തില്‍ വിമാനം കത്തിയമരുന്നതും പ്രദേശമാകെ പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഹോസ്റ്റല്‍ കെട്ടിടം തീ കൊണ്ടു നിറയുന്നതും ദൃശ്യങ്ങളിലുണ്ട്. വിശ്വാസ് കുമാര്‍ രക്ഷപ്പെട്ട് നടന്നുവരുമ്പോള്‍ വിമാനം കത്തിയമരുന്നത് കണ്ട പ്രദേശവാസികളിലൊരാള്‍ അദ്ദേഹത്തിൻ്റെ കൈ പിടിച്ച് മറ്റൊരിടത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. എയര്‍ ഇന്ത്യ 171 വിമാനത്തില്‍ 11A നമ്പര്‍ സീറ്റിലായിരുന്നു ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ ഇരുന്നിരുന്നത്. ചില പ്രദേശവാസികള്‍ തീയും പുകയും കണ്ട് നിലവിളിക്കുന്നതും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിച്ചു വരുന്ന രമേശ് തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത്. സന്ദര്‍ശനത്തിന് ശേഷം തിരികെ ലണ്ടനിലെ വീട്ടിലേക്ക് സഹോദരനൊപ്പം മടങ്ങവെയാണ് അപകടം ഉണ്ടായത്. പുറപ്പെട്ട് നിമിഷങ്ങള്‍ക്കം വിമാനം ഭീകര ശബ്ദത്തോടെ ഇടിച്ചിറങ്ങുകയായിരുന്നു. തനിക്കൊപ്പം യു കെയിലേക്ക് മടങ്ങാന്‍ സഹോദരനും വിമാനത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ സഹോദരനെ തനിക്ക് അപകടത്തിന് ശേഷം കണ്ടെത്താനായില്ലെന്നും രമേശ് പറഞ്ഞിരുന്നു