പന്തക്കുസ്ത തിരുനാള്‍ മെയ് 24ന്;സ്ഥൈര്യലേപനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് പാപ്പ

 
Leo

വത്തിക്കാന്‍ സിറ്റി:  ധൈര്യത്തോടെ യേശുവിനെ പിന്തുടരാനും ജീവിതത്തില്‍ എപ്പോഴും ദൈവത്തോട് ‘യേസ്’ എന്ന് പറയാനും സ്ഥൈര്യലേപനത്തിലൂടെ  ലഭിക്കുന്ന പരിശുദ്ധാത്മാവ് കരുത്ത് നല്‍കുമെന്ന് ലിയോ 14-ാമന്‍ പാപ്പ.

ഇറ്റലിയിലെ ജെനോവ അതിരൂപതയില്‍ നിന്നും വത്തിക്കാനിലേക്ക് തീര്‍ത്ഥാടനത്തിനെത്തിയ ആയിരത്തോളം വരുന്ന യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ. ശനിയാഴ്ച നടന്ന പ്രത്യേക കൂടിക്കാഴ്ചയില്‍, സ്ഥൈര്യലേപന സ്വീകരണത്തിന് ശേഷം വിശ്വാസജീവിതത്തില്‍ നിന്നും അകന്നുപോകാതെ ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയും ആവേശവും നിലനിര്‍ത്താന്‍ പരിശുദ്ധ പിതാവ് യുവാക്കളെ ആഹ്വാനം ചെയ്തു.

കത്തോലിക്കാ സഭയിലെ പ്രവേശന കൂദാശകളെ പൂര്‍ണമാക്കുന്ന ഒന്നാണ് സ്ഥൈര്യലേപനം. ഒരു മെത്രാനെ സംബന്ധിച്ച് തന്റെ ശുശ്രൂഷാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് സ്ഥൈര്യലേപന തിരുക്കര്‍മങ്ങള്‍ നിര്‍വഹിക്കുക എന്നതാണെന്ന് പാപ്പ പറഞ്ഞു. ലോകം പലപ്പോഴും യേശുവില്‍ നിന്ന് നമ്മെ അകറ്റാന്‍ ശ്രമിക്കുമ്പോള്‍, ഈ കൂദാശയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവ്  ക്രിസ്തീയ ജീവിതം ധീരമായി നയിക്കാനുള്ള ആത്മവിശ്വാസവും ആവേശവും നല്‍കുന്നു. 

മെയ് 24 പന്തക്കുസ്ത തിരുനാളാണെന്ന കാര്യം ഓര്‍മിപ്പിച്ച മാര്‍പാപ്പ,  സ്ഥൈര്യലേപനം സ്വീകരിക്കുന്ന ഓരോരുത്തരും ആദ്യകാല ശിഷ്യന്മാരെപോലെ, തങ്ങളുടെ കുടുംബങ്ങളിലും സുഹൃത്തുക്കള്‍ക്കിടയിലും ജീവിക്കുന്ന ദൈവത്തിന്റെ സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് കൂട്ടിച്ചേര്‍ത്തു.

പല യുവാക്കളും സ്ഥൈര്യലേപന സ്വീകരണത്തിന് ശേഷം പിന്നീട് ഒരിക്കലും ദേവാലയങ്ങളില്‍ വരാറില്ലെന്നും തങ്ങളുടെ ഇടവകകളില്‍ നിന്ന് അപ്രത്യക്ഷരാകാറുണ്ടെന്നും പാപ്പ പറഞ്ഞു. അതിനാല്‍ പരിശുദ്ധാത്മാവ് നല്‍കുന്ന ‘സ്ഥിരത’ എന്ന കൃപാവരത്തിന് യുവാക്കള്‍ പ്രത്യേക ശ്രദ്ധ നല്‍കണം.

വിശ്വാസജീവിതം ഒറ്റയ്ക്ക് നയിക്കേണ്ട ഒന്നല്ല, മറിച്ച് സമൂഹമായി ഒന്നിച്ച് നയിക്കേണ്ടതാണെന്നും ഇടവകകളിലെ വിവിധ കൂട്ടായ്മകളിലും പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കാളികളാകണമെന്നും  പരിശുദ്ധ പിതാവ് യുവജനങ്ങളോട് പറഞ്ഞു.

Tags

Share this story

From Around the Web