പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ എഫ്.സി.ആർ.എ. ബിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ.കഴിഞ്ഞ തവണ ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തെ എതിർത്ത ബി.ജെ.പി സംസ്ഥാന നേതൃത്വം ഇക്കുറി മൗനത്തിൽ
കോട്ടയം: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്നു തുടക്കം. വിദേശസംഭാവനനിയന്ത്രണ ഭേദഗതി ബിൽ (എഫ്.സി.ആർ.എ.) ബിൽ വർഷകാല സമ്മേളനത്തിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ. പ്രതിപക്ഷം ബില്ലിനെ എതിക്കും!. കഴിഞ്ഞ തവണ ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തെ എതിർത്ത ബിജെപി സംസ്ഥാന നേതൃത്വം ഇക്കുറി മൗനത്തിൽ. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് കേന്ദ്രം എഫ്.സി.ആർ.എ ഭേദഗതി ബില്ലുമായി രംഗത്ത് വരുന്നത്. വിഷയത്തിൽ ക്രൈസ്തവ സഭകൾ ഒന്നടങ്കം ആശങ്ക രേഖപ്പെടുത്തി. ക്രൈസ്ത വോട്ടുകൾ പ്രതീക്ഷിച്ചിരുന്ന ബിജെപി സംസ്ഥാന നേതൃത്വം വിഷയത്തിൽ അതിവേഗം ഇടപെടുകയും ബില്ല് താൽക്കാലികമായി മാറ്റിവെക്കുന്നതിലേക്കും എത്തിച്ചു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ക്രൈസ്തവ വോട്ടുകൾ ബിജെപിയുടെ പെട്ടിയിൽ വീണതുമില്ല. ഇതേ തുടർന്ന് കത്തോലിക്കാ സഭയിലെ ബിഷപ്പും ദീപിക പത്രവും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചു എന്ന് ആരോപിച്ച് പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളായ ഷോൺ ജോർജ്ജും പിസി ജോർജ് രംഗത്തുവന്നിരുന്നു. എന്നാൽ, വിഷയത്തിൽ ഇടപെട്ട് ഇരുവരെയും തിരുത്താൻ ബിജെപി സംസ്ഥാന നേതൃത്വം വലിയ താൽപര്യം കാട്ടിയില്ല.
ക്രൈസ്തവ വോട്ടുകള്‍ പ്രതീക്ഷിച്ചു ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ നേട്ടമുണ്ടാക്കാതെ വന്നതോടെ സമാന നിലപാട് ഇനിയും നേതൃത്വം തുടര്‍ന്നു പോകുമോ എന്ന ചോദ്യം അന്നു തന്നെ ഉയർന്നിരുന്നു. ബി.ജെ.പിയുടെ പല നേതാക്കള്‍ക്കും ക്രൈസ്തവ ഔട്ട് റീച്ചിനോട് വലിയ താല്‍പര്യമില്ലാത്തവരാണ്. അവര്‍ അത് ഒളിഞ്ഞും തെളിഞ്ഞും പ്രകടമാക്കിയിട്ടുമുണ്ട്. ആര്‍.എസ്.സിന്റെ മുഖപത്രയത്തില്‍ വന്ന ലേഖനങ്ങളും ഇത് സൂചിപ്പിക്കുന്നു. എന്നാല്‍, ബി.ജെ.പി സംസ്ഥാന നേതൃത്വവും കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു.
ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യമിട്ട് മത്സരിച്ചതില്‍ അനൂപ് ആന്റണി രണ്ടാം സ്ഥാനത്തേക്കു വന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ബി.ജെ.പിക്കു കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. ഔട്ട് റീച്ച് പാളിയതോടെ ബില്‍ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യം സംസ്ഥാനതലത്തിൽ ഉയർന്നിരുന്നു.
എഫ്‌സിആര്‍എ ഭേദഗതി ബില്ലും പുതിയ ചട്ടങ്ങളും പിന്‍വലിക്കണമെന്നു കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പ്രതിനിധിസംഘം കഴിഞ്ഞയാഴ്ചയാണു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെട്ടത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഇതിനിടെയാണു സഭകളിൽ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു മാറ്റിവെച്ച എഫ്.സി.ആര്‍.എ ഭേദഗതി ബില്ലും പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം വീണ്ടും മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്‍ അതേപടി ചര്‍ച്ചയ്‌ക്കെടുക്കാനാണു നീക്കം. അവസാന നിമിഷം ഔദ്യോഗിക ഭേദഗതികള്‍ എന്തെങ്കിലും കൊണ്ടുവരുമോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്. ബില്ലിനെതിര ക്രൈസ്ത സഭകളും സംയുക്ത പ്രതിഷേധത്തിന് ഒരുങ്ങുന്നതായാണു സൂചന.