ആധുനിക കാലഘട്ടത്തില്‍ വിശ്വാസം പ്രഘോഷിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യണം: പാപ്പാ
വത്തിക്കാന്‍സിറ്റി: ഇറ്റലിയിലെ തീരദേശ പ്രദേശങ്ങളായ, പൂല്യ, കലാബ്രിയ എന്നീ സ്ഥലങ്ങളിലെ, ദൈവശാസ്ത്ര വിഭാഗങ്ങളിലെ അംഗങ്ങളുമായി ലിയോ പതിനാലാമന്‍ പാപ്പാ മാര്‍ച്ചുമാസം രണ്ടാം തീയതി കൂടിക്കാഴ്ച്ച നടത്തി.
ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഒരിക്കല്‍കൂടി അടിവരയിട്ടു കൊണ്ട്, കത്തോലിക്കര്‍ തുറന്ന കടലിനെ ഭയപ്പെടരുതെന്നും, സുരക്ഷിത താവളങ്ങളുടെ അഭയം തേടരുതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
ഇന്ന് വിശ്വാസം പ്രഘോഷിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ ഈ ഒരു മനോഭാവം ഏറെ ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ദൈവശാസ്ത്ര പഠനം രണ്ടു ദിശകളിലേക്ക് നാം നടത്തേണ്ടുന്ന ഒരു യാത്രയാണെന്നു എടുത്തു പറഞ്ഞ പാപ്പാ, ഒരു വശത്തു, ദൈവത്തിന്റെ നിഗൂഢതയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെ വ്യത്യസ്ത മാനങ്ങളുടെയും അഗാധത പരിശോധിക്കുന്ന ആഴങ്ങളിലേക്ക് ഇറങ്ങാനുള്ള ഒരു യാത്രയാണെന്നും, മറുവശത്ത്, ചരിത്രത്തിന്റെ വിവിധ സാഹചര്യങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുന്നതിന് പുതിയ രൂപങ്ങളും പുതിയ ഭാഷകളും കണ്ടെത്താനുമായി ചക്രവാളങ്ങള്‍ക്കപ്പുറം പോകുവാനുള്ള യാത്രയാണെന്നും വിശദീകരിച്ചു.
ദൈവശാസ്ത്രം സുവിശേഷപ്രഘോഷണത്തിനു സഹായിക്കുന്നുവെന്നതിനാല്‍, സഭയുടെ ദൗത്യത്തിന്റെ അവിഭാജ്യവും അടിസ്ഥാനപരവുമായ ഭാഗമാണെന്നു പാപ്പാ ഊന്നിപ്പറഞ്ഞു. ഇത് എല്ലാവര്‍ക്കുമുള്ള ആഹ്വാനം കൂടിയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
സ്വന്തം സുരക്ഷിത താവളം ഉപേക്ഷിച്ച്, സ്വന്തം പ്രാദേശികവും സഭാപരവുമായ അതിര്‍ത്തികള്‍ക്കപ്പുറം, കണ്ടുമുട്ടലുകളിലും, ചര്‍ച്ചകളിലും, പരസ്പര ശ്രവണത്തിലും, സംഭാഷണത്തിലും അടിസ്ഥാനമാക്കിയ കൂട്ടായ ഒരു ദൈവശാസ്ത്രപഠനം ഏറെ പ്രധാനപ്പെട്ടതാണെന്നും, കൂടിക്കാഴ്ച്ചയ്ക്കു എത്തിയ ആളുകളെ പരാമര്‍ശിച്ചുകൊണ്ട് പാപ്പാ അടിവരയിട്ടുപറഞ്ഞു.
ദൈവശാസ്ത്രപഠനം ഒരുമിച്ച് ചെയ്യുന്നതിലൂടെ, ബൗദ്ധികവും ആത്മീയവും അജപാലനവുമായ ചക്രവാളങ്ങള്‍ വിശാലവും, ബന്ധപ്പെട്ടതും ആകുന്നുവെന്നും, അത് സഭയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നെന്നുവെന്നും പാപ്പാ വിശദീകരിച്ചു.
സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലത്തിലെ ചോദ്യങ്ങളെയും വെല്ലുവിളികളെയും ഒരുമിച്ചു നേരിടുന്നതിനും, അവയോട് പ്രതികരിക്കുന്നതിനും ഈ കൂട്ടായ ദൈവശാസ്ത്ര പഠനം സഹായിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
വിശ്വസ്തതയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും പാരമ്പര്യത്തിനും പുതുമയ്ക്കും ഐക്യത്തിനും വൈവിധ്യത്തിനും ലോകത്ത് സാക്ഷികളാകുവാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്നു പാപ്പാ ആശംസിക്കുകയും ചെയ്തു.