ഏത് സാഹചര്യത്തെയും പ്രത്യാശയുള്ളതാക്കി മാറ്റാന്‍ വിശ്വാസത്തിന് സാധിക്കും: പാപ്പ
റോം: ഏത് സാഹചര്യത്തെയും പ്രത്യാശയുള്ളതാക്കി രൂപാന്തരപ്പെടുത്താന്‍ വിശ്വാസത്തിന്റെ കണ്ണിലൂടെയുള്ള നോട്ടത്തിന് സാധിക്കുമെന്ന് ലിയോ 14-ാമന്‍ പാപ്പ. തൊഴിലാളികള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന റോമിലെ ക്വാര്‍ട്ടിച്ചിയോളോ മേഖലയിലെ സ്വര്‍ഗാരോഹിതനായ മിശിഹായുടെ നാമധേയത്തിലുള്ള ഇടവകദൈവാലയം സന്ദര്‍ശിക്കുകയായിരുന്നു പാപ്പ.
സങ്കീര്‍ണമായ സാഹചര്യങ്ങളെ വിശ്വാസത്തിന്റെ കണ്ണുകളില്‍ കൂടെ കാണുത് എങ്ങനെയാണെന്ന് ലോകത്തെ പഠിപ്പിക്കുവാന്‍ ചുമതലയുള്ളവരാണ് വിശ്വാസികളെന്ന് പാപ്പ പറഞ്ഞു. പങ്കുവയ്ക്കുന്നതിലൂടെയും ക്രിയാത്മകതയിലൂടെയും ഊര്‍ജ്ജസ്വലതയിലൂടെയും ഒരു പ്രദേശം നേരിടുന്ന മുറിവുകളില്‍ മരുന്ന് പുരട്ടുന്നവരാണ് വിശ്വാസികള്‍. അപൂര്‍ണമായ ഒരുപാട് കാര്യങ്ങള്‍ക്ക് മുമ്പില്‍ നിരാശരും സംശയിക്കുന്നവരുമായി മാറുക സ്വഭാവികമായ കാര്യമാണ്. എന്നാല്‍ തിന്മക്ക് മുന്നില്‍ പതറാതെ, നാം ജീവിക്കുന്ന പ്രദേശങ്ങളില്‍ ദൈവത്തെ അനുഭവവേദ്യമാക്കിക്കൊണ്ട് ക്രിസ്തീയ സാക്ഷ്യം വഹിക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് പാപ്പ പറഞ്ഞു.
ജീവിതം യേശുവിനെ വിശ്വസിച്ചും ആശ്രയിച്ചും മുന്നേറേണ്ട ഒരു യാത്രയാണ്. അനിശ്ചിതത്വം നിറഞ്ഞ മേഖലകളില്‍ നിന്ന് ഓടി ഒളിക്കുവാന്‍ പ്രലോഭനം ഉണ്ടാകാമെങ്കിലും ആ അരക്ഷിതാവസ്ഥയുടെ നടുവിലാണ് അപ്രതീക്ഷിതമായ വലിയ കാര്യങ്ങള്‍ ദൈവം നമുക്കായി കരുതിവച്ചിരിക്കുന്നതെന്ന് പാപ്പ പറഞ്ഞു. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍, സുവിശേഷം സൂചിപ്പിക്കുന്ന വയലില്‍ ഒളിപ്പിച്ചിരിക്കുന്ന ‘വിലയേറിയ രത്‌നം’ കണ്ടെത്താനുള്ള അവസരം നമുക്ക് നഷ്ടമാകുന്നു.
കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയകളും വെല്ലുവിളി ഉയര്‍ത്തുന്ന ക്വാര്‍ട്ടിച്ചിയോളോ പ്രദേശത്തെ ക്രൈസ്തവര്‍ ‘പ്രത്യാശയുടെ അടയാളം’ ആണെന്ന് പാപ്പ തുടര്‍ന്നു. വിശ്വാസത്തിന്റെ യാത്ര ആരംഭിക്കുകയും ജീവിതത്തില്‍ പുതിയ തീരുമാനങ്ങളുടെ റിസ്‌ക് ഏറ്റെടുത്ത് സ്‌നേഹിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭയം നമ്മില്‍ നിന്ന് മാറിപ്പോവുകയും ആര്‍ക്കും മോഷ്ടിക്കാന്‍ പറ്റാത്ത സമ്പാദ്യം വളരുന്നതായി അനുഭവപ്പെടുകയും ചെയ്യും. ജീവന്‍ നല്‍കുന്നതിനായി ജീവിക്കുന്നതിനേക്കാള്‍ വേറെ വലിയ നിധി ഇല്ലെന്ന് ദിവ്യകാരുണ്യം നമ്മെ ഓര്‍മിപ്പിക്കുന്നതായി പാപ്പ വ്യക്തമാക്കി.
നോമ്പുകാലത്ത് റോമ രൂപതയിലെ വിവിധ ഇടവകകളില്‍ നടത്തി വരുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു പാപ്പയുടെ സന്ദര്‍ശനം. മയക്കുമരുന്നിന് അടിമകളായവരുടെ മാതാപിതാക്കള്‍, രോഗികള്‍, വയോധികര്‍ എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി