ദൈവിക വെളിപാടിന്റെ വെളിച്ചത്തില്‍ ഇന്നിന്റെ വെല്ലുവിളികളെ നേരിടുക: ലിയോ പതിനാലാമന്‍ പാപ്പാ

​​​​​​​

 
leo 1234

കൊളംബിയ: കൊളംബിയയിലെ ബോഗോത്തയില്‍ നടക്കുന്ന ധാര്‍മ്മിക ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പതിനേഴാമത് അന്താരാഷ്ട്ര കോണ്‍ഗ്രസിന് തന്റെ ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പാ. 

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളീന്‍ ഒപ്പുവെച്ച്, സാന്‍ അല്‍ഫോന്‍സോ യൂണിവേഴ്‌സിറ്റി റെക്ടര്‍ ഫാദര്‍ ഓസ്‌കാര്‍ ബെയ്‌സ് പിന്ററോയ്ക്ക് അയച്ച ഒരു ടെലെഗ്രാം സന്ദേശത്തിലൂടെയാണ് സംഘാടകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും പാപ്പാ തന്റെ ഊഷ്മളമായ ആശംസകള്‍ നേര്‍ന്നത്.

2025 ഓഗസ്റ്റ് 20, 21 തീയതികളില്‍ നടന്ന ദൈവശാസ്ത്രകോണ്‍ഗ്രസ്, യേശുക്രിസ്തുവില്‍ പൂര്‍ണ്ണത കണ്ടെത്തുന്ന ദൈവിക വെളിപാടിന്റെ വെളിച്ചത്തില്‍ ഇന്നത്തെ വെല്ലുവിളികളെയും, മാറ്റങ്ങളെയും, സംഘര്‍ഷങ്ങളെയും കുറിച്ച് ചിന്തിക്കാന്‍ അനുയോജ്യമായ അവസരമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ദൈവത്തിന്റെ നിയമങ്ങള്‍ മാനിക്കുന്നതിനോടൊപ്പം, മനുഷ്യന്റെ മനസ്സാക്ഷിക്കും സ്വാതന്ത്ര്യത്തിനും അര്‍ഹമായ പരിഗണന നല്‍കുകയും, ഇവ രണ്ടും തമ്മില്‍ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുകയും ചെയ്ത വിശുദ്ധ അല്‍ഫോന്‍സസ് മരിയ ലിഗോരിയെപ്പോലുള്ള വിശുദ്ധരുടെ മാതൃക പിന്തുടരാന്‍ കോണ്‍ഗ്രസ്സിലേക്കയച്ച സന്ദേശത്തില്‍ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. 


മറ്റുള്ളവരോട് ദയയും ക്ഷമയും കാണിക്കുന്നതിലൂടെ, ദൈവകാരുണ്യത്തിന്റെ ജീവിക്കുന്ന അടയാളമായി മാറാന്‍ അദ്ദേഹം ഏവരെയും ആഹ്വാനം ചെയ്തു. യേശുക്രിസ്തുവില്‍ പൂര്‍ണ്ണത കണ്ടെത്തുന്ന ദൈവിക വെളിപാടിന്റെ വെളിച്ചത്തില്‍, നിലവിലെ വെല്ലുവിളികളെയും മാറ്റങ്ങളെയും കുറിച്ച് ചിന്തിക്കാന്‍ ഈ ദിവസങ്ങള്‍ സഹായിക്കുമെന്ന തന്റെ പ്രത്യാശ ലിയോ പാപ്പാ പങ്കുവെച്ചു.

സന്ദേശത്തിന്റെ അവസാനം, ജ്ഞാനത്തിന്റെ ഇരിപ്പിടമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണം അപേക്ഷിച്ചുകൊണ്ട്, കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും പരിശുദ്ധ പിതാവ് തന്റെ അപ്പസ്‌തോലിക ആശീര്‍വാദം നല്‍കി.
 

Tags

Share this story

From Around the Web