ഹലോങ് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം; അലാസ്കയിൽ നൂറിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

അലാസ്കയിൽ വ്യാപക നാശം വിതച്ച് ഹലോങ് ചുഴലിക്കാറ്റ്. ദുരന്തത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിലായി നൂറിലധികം ആളുകളെ എയർലിഫ്റ്റ് ചെയ്താണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ഹലോങ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. തീരദേശ ഗ്രാമങ്ങളിലാണ് കൊടുങ്കാറ്റ് വ്യാപകമായി വീശിയത്.
ബോട്ടിലൂടെയും ചെറു വിമാനത്തിലൂടെയും മാത്രം എത്തിച്ചേരാനാകുന്ന പടിഞ്ഞാറൻ തീരദേശ മേഖലയെയും – കുസ്കോക്വിം ഡെൽറ്റ സമൂഹങ്ങളെയും – ബെറിംഗ് കടലിനടുത്തുള്ള ഗ്രാമങ്ങളെയുമാണ് കൊടുങ്കാറ്റ് കൂടുതലും ബാധിച്ചത്.
ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 107 മൈൽ വേഗതയിൽ വരെ ആഞ്ഞടിച്ചു . ഇതിനെത്തുടർന്ന് വെള്ളത്തിനടിയിലായ അലാസ്കയുടെ തെക്കുപടിഞ്ഞാറൻ തീരത്തെ ഗ്രാമങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്.
1,500 താമസക്കാരെ ഇതുവരെ താൽക്കാലിക ഷെൽട്ടറുകളിൽ പാർപ്പിച്ചിട്ടുണ്ട്.
കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽ ഒരാൾ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. റോഡുകളും ആശയവിനിമയ മാർഗങ്ങളും തകർന്നു.
കാലാവസ്ഥ പ്രതികൂലമായത് വിമാന സർവീസുകളെയും ബാധിച്ചു. അലാസ്‌കയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ ബുധനാഴ്ച അറിയിച്ചു.