ഡ്രൈവിങ് ലൈസൻസ് നേടാൻ ഇനി പരീക്ഷകൾ കൂടുതൽ കടുപ്പം; ലേണേഴ്സ് ടെസ്റ്റ്, ട്രാക്ക്-റോഡ് ടെസ്റ്റുകൾക്ക് പിന്നാലെ ‘ഹസാർഡ് പെർസെപ്ഷൻ’ സിമുലേഷൻ പരീക്ഷയും
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള പരിശോധനാ രീതി കൂടുതൽ കടുപ്പിച്ചിരിക്കയാണ് ഗതാഗത വകുപ്പ്.
റോഡപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം വളർത്തിയെടുക്കാനുമാണ് ലൈസൻസ് നൽകുന്ന പ്രക്രിയ നാല് ഘട്ടങ്ങളാക്കി മാറ്റുന്നതെന്ന് റിപ്പോർട്ട്.
ലേണേഴ്സ് ടെസ്റ്റും ട്രാക്ക് പരീക്ഷയും റോഡ് ഡ്രൈവിങ്ങും പാസാകുന്നതിനൊപ്പം റോഡിലെ അടിയന്തര സാഹചര്യങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള കഴിവ് അളക്കുന്ന ഹസാർഡ് പെർസെപ്ഷൻ സിമുലേഷൻ ടെസ്റ്റ് കൂടി ഇനി ഉദ്യോഗാർത്ഥികൾ പൂർത്തിയാക്കേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്താണ് ഹസാർഡ് ടെസ്റ്റെന്ന് അറിയാമോ ?
ലേണേഴ്‌സ് ലൈസൻസ് ലഭിച്ച് മുപ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഈ പരീക്ഷ നടക്കുക. വീഡിയോ ഗെയിം മാതൃകയിലുള്ള പത്ത് വീഡിയോകൾ കമ്പ്യൂട്ടറിൽ കാണിക്കും.
റോഡിലൂടെ വാഹനം ഓടിച്ച് പോകുമ്പോൾ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യത്തെ ആളുകൾ എങ്ങനെ മറികടക്കും എന്നത് അടിസ്ഥാനമാക്കിയാണ് മാർക്ക് ലഭിക്കുക. 100ൽ 50 മാർക്ക് നേടിയാലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.
ഇതിനൊപ്പം തന്നെ പരീക്ഷകളുടെ കാര്യക്ഷമത കൂട്ടാൻ ഒരു എം.വി.ഐ ഒരു ദിവസം ടെസ്റ്റ് നടത്തുന്ന അപേക്ഷകരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവിങ് സ്‌കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് പുതിയ പരീക്ഷയ്ക്കുള്ള പരിശീലനം നൽകണം. സ്‌കൂളുകളിൽ ആവശ്യമായ പരിശീലന സൗകര്യമുണ്ടെന്ന് അടുത്ത മാസം മുതൽ ആർ.ടി.ഒമാർ പരിശോധന നടത്തും.