പരീക്ഷാ ക്രമക്കേട്: എസ്ഐടി നിലപാടിനെതിരെ പിഎസ്‌സി ഹൈക്കോടതിയിലേക്ക്,ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന എസ്ഐടിയുടെ നിലപാടിൽ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേട് പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, പ്രത്യേക അന്വേഷണസംഘം നൽകിയ നോട്ടീസിനെതിരെ പിഎസ്‌സി ഹൈക്കോടതിയിലേക്ക്.
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന എസ്ഐടിയുടെ നിലപാടിൽ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രോട്ടോക്കോളും പ്രത്യേക പദവിയും ചൂണ്ടിക്കാട്ടിയാണ് നടപടിയെ നിയമപരമായി നേരിടാൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചുവരുത്തുന്നതിൽ നിയമപരമായ തടസങ്ങളുണ്ടെന്നും, മൊഴിയെടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അന്വേഷണസംഘം പിഎസ്‌സി ആസ്ഥാനത്തെത്തി അത് ചെയ്യണമെന്നുമാണ് പിഎസ്‌സിയുടെ വാദം.
എന്നാൽ, എവിടെവെച്ച് ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് അന്വേഷണ ഏജൻസിയുടെ വിവേചനാധികാരമാണെന്നും പ്രോട്ടോക്കോൾ തടസമല്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് എസ്ഐടി.