2018 പ്രളയത്തിൽപോലും വെള്ളം കയറാത്ത ഇടങ്ങളിൽ വെള്ളമെത്തി; പ്രളയക്കെടുതിക്ക് അറുതിയില്ല

 
flood kerala



തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതി തുടരുകയാണ്. 

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മേഖലയിലാണ് ഏറ്റവും വലിയ ദുരിതം. 

തിരുമൂലപുരം അടുമ്പട കോളനിയിൽ 150-ലധികം വീടുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. വീടുകളുടെ മുകൾനിലകളിൽ കുടുങ്ങിക്കിടക്കുന്ന പലരും ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണ്.

തിരുവല്ലയിലെ സാഹചര്യം മനുഷ്യനിർമിതമാണെന്നാണ് ആരോപണം. കോട്ടത്തോട്ടിലെ തടസ്സങ്ങൾ നഗരസഭ നീക്കം ചെയ്യാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്നും ഇത് മനുഷ്യനിർമ്മിത പ്രളയമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. 

ക്യാമ്പിൽ വെള്ളം കയറിയതിനെത്തുടർന്ന് അന്തേവാസികളെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നു. തളർന്നു കിടക്കുന്ന രോഗികളും കുട്ടികളും ഉൾപ്പെടെയുള്ളവർ വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളിൽ കഴിയുന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കൂടാതെ, എം.സി. റോഡിൽ കുറ്റൂർ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ഉൾപ്പെടെ തടസ്സപ്പെട്ടു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ സ്ഥിതി അതീവ ദയനീയമാണ്. ഇല്ലിക്കൽ, വേളൂർ, കുമരകം ഭാഗങ്ങളിൽ വീടുകൾക്കുള്ളിൽ വെള്ളം കയറി. 2018-ലെ മഹാപ്രളയത്തിൽ പോലും വെള്ളം കയറാത്ത സ്ഥലങ്ങളിൽ ഇത്തവണ വെള്ളമെത്തിയെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലയിൽ നിലവിൽ 114 ക്യാമ്പുകളിലായി നാലായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് കുറയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ആലപ്പുഴ ജില്ലയിൽ എ.സി. റോഡിൽ മാമ്പുഴക്കരി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്‌കരമായി തുടരുന്നു. കിഴക്കൻ മേഖലയിൽനിന്നുള്ള വെള്ളം പമ്പ, അച്ചൻകോവിലാറുകൾ വഴി കുട്ടനാട്ടിലേക്ക് എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. മലപ്പുറം പാണക്കാട്ട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളത് ആശങ്കയുണ്ടാക്കുന്നു. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനെച്ചൊല്ലി നഗരസഭയും നാട്ടുകാരും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകൾ സജീവമാണെങ്കിലും ചിലയിടങ്ങളിൽ ക്യാമ്പുകളിലും വെള്ളം കയറുന്ന സ്ഥിതിയുണ്ട്. 

Tags

Share this story

From Around the Web