ബ്രിട്ടനില്‍ ‘ദയാവധ’ ബില്‍ പരാജയപ്പെട്ടു; ജീവന്റെ വിജയമാഘോഷിച്ച്പ്രോ-ലൈഫ് സംഘടനകള്‍

 
Bill

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയ്ല്‍സിലും  ‘അസിസ്റ്റഡ് സൂയിസൈഡ്’  നിയമവിധേയമാക്കാനുള്ള അവതരിപ്പിച്ച ബില്‍ പരാജയപ്പെട്ടു.  ഇത് മനുഷ്യാവകാശ പോരാട്ടത്തിലെ ‘വലിയ വിജയം’ ആണെന്ന് പ്രോ-ലൈഫ് ഗ്രൂപ്പുകളും ക്രൈസ്തവ സംഘടനകളും പ്രതികരിച്ചു.
ഇംഗ്ലണ്ടിലും വെയ്ല്‍സിലും മാരകരോഗം ബാധിച്ചവര്‍ക്ക് പരസഹായത്തോടെ മരണം തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതിനായി ലേബര്‍ പാര്‍ട്ടി എംപി കിം ലെഡ്ബീറ്റര്‍ അവതരിപ്പിച്ച ‘ടെര്‍മിനലി ഇല്‍ അഡള്‍ട്ട്സ് ബില്‍’ ആണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അസാധുവായത്. നിയമമാകുവാന്‍ സാധ്യതയുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെട്ട ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്കും എതിര്‍പ്പുകള്‍ക്കും ഒടുവില്‍ അനുവദിക്കപ്പെട്ട സമയം അവസാനിച്ചതോടെ അസാധുവാകുകയായിരുന്നു.

കഴിഞ്ഞ ജൂണില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ 291-നെതിരെ  314 വോട്ടുകള്‍ക്ക് ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ എത്തിയപ്പോള്‍ ബില്ലിലെ ഗുരുതരമായ പിഴവുകള്‍ ഓരോന്നായി വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. രോഗികള്‍ക്ക് നല്‍കുന്ന സംരക്ഷണം അപര്യാപ്തമാണെന്നും, ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. മനുഷ്യജീവന്റെ അന്തസ്സിനെ ഇത് തകര്‍ക്കുമെന്നും, വയോധികരെയും അവശരെയും മരിക്കാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും കത്തോലിക്കാ സഭയും മറ്റ് ക്രൈസ്തവ സംഘടനകളും മുന്നറിയിപ്പ് നല്‍കി.

ബില്ലിന്റെ പരാജയത്തെ പ്രോ-ലൈഫ് സംഘടനകള്‍ ആവേശത്തോടെയാണ് വരവേറ്റത്. ‘ നടപടിക്രമത്തിന്റെ ഭാഗമായി യാദൃശ്ചികമായല്ല ബില്‍ പരാജയപ്പെട്ടത്. ബില്ലിനെക്കുറിച്ചുള്ള കൃത്യമായ പരിശോധന അതിന്റെ പാളിച്ചകള്‍ തുറന്നുകാട്ടി. മാരക രോഗബാധിതരായവരെ കൊല്ലുന്നതിന് പകരം അവര്‍ക്ക് മികച്ച പരിചരണം (പാലിയേറ്റീവ് ശുശ്രൂഷ) നല്‍കാനാണ് രാജ്യം ശ്രദ്ധിക്കേണ്ടത് ‘ ,’  സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ബോണ്‍ ചില്‍ഡ്രന്‍  പ്രതികരിച്ചു.

 ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റ് അംഗങ്ങളോട് ഈ ബില്ലിന് എതിരായ നിലപാട് സ്വീകരിക്കാന്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യജീവന്റെ വില ഉയര്‍ത്തിപ്പിടിക്കുന്നതിനായി ബ്രിട്ടനിലെ വിശ്വാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തിയ  പ്രാര്‍ത്ഥനയും പോരാട്ടവും വൃഥാവിലായില്ല എന്നത് സഹൃദരായ എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നു.

Tags

Share this story

From Around the Web