എറണാകുളം-അങ്കമാലി അതിരൂപതാ കുര്‍ബാന തര്‍ക്കം: സമവായം നടപ്പാക്കി വിശ്വാസികളെ വഞ്ചിച്ചുവെന്ന് ആക്ഷേപം. മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ക്കെതിരെ വിശ്വാസികള്‍

കോട്ടയം: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വിമതര്‍ക്ക് അനുകൂലമായി നടപ്പാക്കാന്‍ പോകുന്ന പുതിയ സമവായത്തിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിനും മാര്‍ ജോസഫ് പാംപ്ലാനിക്കുമെതിരെ വിശ്വാസികള്‍.
പുതിയ നീക്കം മാര്‍പാപ്പയുടെ കല്‍പ്പന ലംഘിക്കുന്നതിനു തുല്യമാണെന്നും സഭയെ വിമതര്‍ക്ക് അടിയറ വെക്കുകയാണ് ഇരുവരും ചെയ്തതെന്നാണ് ആരോപണം. ഇരുവരും രാജിവെച്ചു പുറത്തുപോകണമെന്നും ഒരു വിഭാഗം വിശ്വാസികള്‍ ആവശ്യപ്പെടുന്നു. സമവായം നടപ്പാക്കുന്നതോടെ സഭയെയും സഭാ നിയമങ്ങളെയും തെരുവില്‍ ഇറങ്ങി പരസ്യമായി വെല്ലുവിളിച്ചവരെയും വയോധികനായ വൈദികനെ ആക്രമിച്ചവര്‍ക്കുമെല്ലാം സംരക്ഷണം ഒരുക്കുന്നതാണ്.
മറ്റു രൂപതാകള്‍ക്കും സമവായം ബാധകമാണോ? എത്ര കാലത്തേക്കാണ് ഈ സമവായം? സത്യ വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ഏകീകൃത കുര്‍ബ്ബാന എന്ന ആഗ്രഹത്തിന് എന്ത് സംഭവിക്കും? എന്ന ചോദ്യങ്ങളാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്.
സഭയില്‍ നിന്നും, വിശ്വാസം നഷ്ടപ്പെട്ടു പോകുന്നവരുടെ ഒഴുക്കു വര്‍ധിപ്പിക്കാനേ പുതിയ നടപടി ഉപകരിക്കൂ എന്നും വിശ്വാസികള്‍ പറയുന്നു. പുതിയ സമവായ പ്രകാരം ജൂലൈ മൂന്ന് മുതല്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന ഏകീകൃത മാതൃകയില്‍ അര്‍പ്പിക്കാം. പ്രശ്ന പരിഹാരത്തിനായി രൂപീകരിച്ച കൂരിയ പിരിച്ചുവിടും. ട്രൈബ്യുണലും അസാധുവാക്കും.
ജനാഭിമുഖ കുര്‍ബാനക്ക് അംഗീകാരം നല്‍കുന്നത് മാര്‍പാപ്പയെ അറിയിക്കും. ഏകീകൃത കുര്‍ബാന മാത്രം നടക്കുന്ന ഇടവകകളില്‍ ജനഭിമുഖ കുര്‍ബാന കൂടി അര്‍പ്പിക്കും. തീരുമാനങ്ങള്‍ സര്‍ക്കുലര്‍ ആയി പുറത്തിറക്കി ജൂണ്‍ 29ന് പള്ളികളില്‍ വായിക്കും.