തീര്‍ത്ഥാടകരുടെ തിരക്ക്: വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്കുള്ള പ്രവേശന സമയം നീട്ടി
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ചരിത്ര പ്രസിദ്ധമായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ ബസിലിക്കയിലേക്കുള്ള പ്രവേശന സമയം വത്തിക്കാൻ വർദ്ധിപ്പിച്ചു. പ്രാദേശിക സമയം രാത്രി എട്ടുമണിവരെ ദേവാലയം വിശ്വാസികൾക്ക് തുറന്നുകൊടുക്കുന്നുണ്ട്. സന്ദർശകരുടെ തിരക്കും പ്രതീക്ഷിക്കുന്ന സുരക്ഷാ പരിശോധനാ കാത്തിരിപ്പ് സമയവും കണക്കിലെടുത്ത്, അവസാന പ്രവേശന അനുമതി വൈകുന്നേരം 7:15-ന് ആയിരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.
വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ബസിലിക്ക, ക്രൈസ്തവ വിശ്വാസികളുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രവും, വാസ്തു ശിലാ രൂപകല്പനയുടെ അതിശയകരമായ നിര്‍മ്മിതിയുമാണ്. 324-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ പിന്തുണയോടെ സിൽവസ്റ്റർ പാപ്പയാണ് ആദ്യത്തെ ബസിലിക്ക നിർമ്മിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി പുനര്‍നിര്‍മ്മാണം നടത്തി. ഏകദേശം 23,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അറുപതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദേവാലയമാണിത്.