രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കണമെന്നും നിര്‍ദ്ദേശം

​​​​​​​

 
 rahul gandhi


മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയുടെ പരാതികള്‍ കേള്‍ക്കാന്‍ തയാറെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതികള്‍ എഴുതി നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ചയ്ക്ക് തടസ്സമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്‍ കത്തയച്ചു. ഈ മാസം 12-നാണ് കത്തയച്ചത്. 

ചര്‍ച്ചയ്ക്കുള്ള തീയതി അറിയിക്കാന്‍ നിര്‍ദേശിച്ചുള്ള കത്തിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.നേരത്തേ 'ദി ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ എഴുതിയ ലേഖനത്തില്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നിരുന്നുവെന്ന ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനുള്ള പാനല്‍ അട്ടിമറിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണമായിരുന്നു രാഹുല്‍ ഉന്നയിച്ചത്.

 വ്യാജ വോട്ടര്‍മാരെ ഉപയോഗിച്ച് വോട്ടര്‍ പട്ടിക പെരുപ്പിച്ചുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ലേഖനം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.രാഹുലിന്റെ അവകാശവാദം അസംബന്ധമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

 വോട്ടര്‍മാരില്‍ നിന്ന് പ്രതികൂലമായ വിധിയുണ്ടായാല്‍ പക്ഷപാതപരമാണെന്ന് പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ ലേഖനത്തില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കുകയുമാണ് വേണ്ടതെന്ന് രാഹുല്‍ പറഞ്ഞു.

Tags

Share this story

From Around the Web