കന്യാസ്ത്രീകള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനുള്ള ശ്രമം തുടരുന്നു: സിബിസിഐ

 
cbci

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). 


രാജ്യത്തിന്റെ നിയമസംവിധാനത്തെ സഭ മാനിക്കുന്നുവെന്നും അതില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി. 


കന്യാസ്ത്രീകള്‍ക്കെതിരായ കേസ് ഇതുവരെയും പിന്‍വലിച്ചിട്ടില്ല. എഫ്‌ഐആര്‍ റദ്ദാക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന മതപരിവര്‍ത്തന നിയമങ്ങളെ ന്യൂനപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുമെന്ന് ആശങ്കയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

നിയമനിര്‍മാണത്തിന് എതിരല്ല. എന്നാല്‍ അതിന്റെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നു വ്യാഖ്യാനിച്ച് ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ഇത്തരം നടപടികള്‍ ഉപയോഗിക്കുമോയെന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു.

സഭയുടെ നേതൃത്വത്തില്‍ പാവങ്ങളെ സഹായിക്കുമ്പോഴെല്ലാം മതപരിവര്‍ത്തനം ആരോപിക്കുന്ന പ്രവണതയുണ്ട്. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിനു വിരു ദ്ധമായി സാമൂഹികവിരുദ്ധ സംഘടനകള്‍ പലപ്പോഴും മതപരിവര്‍ത്തന നിയമങ്ങളെ വ്യാഖ്യാനിക്കുന്നതായും അദ്ദേഹം പറഞ്ഞു

. ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മിഷ്ണറിമാരെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ നടക്കുന്നു. ക്രൈസ്തവ പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്.

വിവിധ സംസ്ഥാനങ്ങളില്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ മിഷ്ണറിമാര്‍ക്കെതിരേ കേസുകളുണ്ട്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന് രണ്ടായിരത്തില്‍പ്പരം വര്‍ഷത്തിന്റെ പാരമ്പര്യമുള്ളതാണ്. എന്നിട്ടും ചിലര്‍ ക്രിസ്തുമതം വിദേശമതമാണെന്ന് പ്രചരിപ്പിക്കുന്നു. 

ക്രൈസ്തവര്‍ക്കു നേരേ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സഭയുടെ ആശങ്ക പ്രധാനമന്ത്രിയടക്കമുള്ളവരോട് ഉന്നയിച്ചതാണെന്നും ആവശ്യമായ നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web