എബോള ഭീതിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള വൈറസ് ബാധ അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. നിലവിൽ കോംഗോയിൽ 906 പേർക്ക് എബോള ബാധിച്ചതായി സംശയിക്കുന്നു. ഒപ്പം ഉഗാണ്ടയിൽ എബോള പടരുന്നതായി റിപ്പോർട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മരണപ്പെട്ട 223 പേരുടെ മരണകാരണം എബോളയാണോ എന്ന് കണ്ടെത്താനുള്ള തീവ്രമായ അന്വേഷണത്തിലാണ് ആരോഗ്യവിദഗ്ദ്ധർ.
എബോളയുടെ ‘ബുന്ദിബുഗ്യോ’ (Bundibugyo) വകഭേദമാണ് ഇപ്പോൾ കോംഗോയിൽ പടർന്നുപിടിക്കുന്നത്. അയൽരാജ്യമായ ഉഗാണ്ടയിലും ഈ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കോംഗോയിൽ ഇട്ടൂരി, വടക്കൻ കിവു, തെക്കൻ കിവു എന്നീ പ്രവിശ്യകളിലായി 125 പേർക്ക് എബോള സ്ഥിരീകരിച്ചു. ഇതിൽ 17 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉഗാണ്ടയിൽ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു.
എന്നാൽ, നിലവിൽ ഇരുരാജ്യങ്ങളിലും എബോളയുടെ സമൂഹവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്.