റെയില്‍വേ ട്രാക്കുകളില്‍ മാലിന്യം തള്ളുന്നത് വർധിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടിക്ക് റെയില്‍വേ

കോട്ടയം: വീട്ടിലും സ്ഥാപനങ്ങളും മാലിന്യം കുമിഞ്ഞു കൂടി.. എന്നാല്‍, പിന്നെ ആളൊഴിഞ്ഞ റെയില്‍വേ ട്രാക്കുകളില്‍ നിക്ഷേപിച്ചേക്കാം!..
റെയില്‍വേ ട്രാക്കില്‍ മാലിന്യം തള്ളുന്നവരെക്കൊണ്ട് വലയുകയാണ് റെയില്‍വേ. ട്രെയിന്‍ സ്‌റ്റേഷനുകള്‍ക്കു സമീപം മാലിന്യം തള്ളുന്നതിനു പുറമേയാണിത്.
റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമുള്‍പ്പെടെ മാലിന്യ ബിന്നുകളുണ്ടെങ്കിലും അവ ഉപയോഗിക്കാതെ ട്രാക്കിലും സ്റ്റേഷനിലും മാലിന്യം വലിച്ചെറിയുന്നത് കൂടുന്നതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
പലപ്പോഴും സ്റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ എടുക്കുന്നതിന് പിന്നാലെയാണ് ട്രാക്കിലേക്ക് മാലിന്യങ്ങള്‍ ഇടുന്നത്. ഇതിനു പുറമേയാണ് വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം കൂടി റെയില്‍വേ ട്രാക്കിലേക്കു തള്ളുന്നത്.
ഇത്തരം പ്രവണത സമീപകാലത്ത് കൂടിവരുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. റെയില്‍വേ ട്രാക്കുകള്‍ക്കു സമീപം താമസിക്കുന്ന വീടുകില്‍ നിന്നാണ് കൂടുതലും ട്രാക്കിലേക്കു വലിച്ചെറിയപ്പെടുന്നത്.
റെയില്‍വേ സ്റ്റേഷനിലോ പരിസരങ്ങളിലൊ ട്രാക്കിലോ മാലിന്യം നിക്ഷേപിച്ചാല്‍ 200 രൂപ മുതലാണ് പിഴ.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തു നിന്നു റെയില്‍വേ മാലിന്യം തള്ളയതിനു പിഴയായി മാത്രം ഈടാക്കിയത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരാനാണ് റെയില്‍വേ തീരുമാനം.
എന്നാൽ, മാലിന്യം തള്ളുന്നതിൽ റെയിൽവേയും പിന്നിലല്ല. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ബീച്ച് വാർഡിലെ റെയിൽവേ ക്ലീനിംഗ് സ്റ്റേഷന് സമീപം പഴകിയ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയതിന് ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ ചുമത്താൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കഴിഞ്ഞ ജൂലൈയിൽ ശിപാർശ ചെയ്തിരുന്നു.
കുട്ടികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഉപയോഗിക്കുന്ന വഴിയിലാണ് മാലിന്യം തള്ളിയതെന്നും അത് സമീപത്തുള്ള ഒരു കനാലിനെയും മലിനമാക്കിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കിട്ടിയിരുന്നു.
മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ദക്ഷിണ റെയിൽവേയിലെ സീനിയർ സെക്ഷൻ എഞ്ചിനീയർക്ക് പിഴ ചുമത്തിയത്.
ജൂണിൽ തിരുവനന്തപുരം കോർപ്പറേഷനും മാലിന്യം തള്ളിയതിന് റെയിൽവേ ക്കെതിരെ നടപടി തുടങ്ങിയിരുന്നു.
കുമാരപുരത്തിനടുത്തുള്ള ഒരു സ്വകാര്യ സ്ഥലത്ത് മാലിന്യം തള്ളിയതിന് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തത്.