വിജയകരമായി ‘അസ്ത്ര’ മിസൈല്‍ പരീക്ഷിച്ച് ഡിആര്‍ഡിഒ

 
Drdo

ന്യൂഡല്‍ഹി: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈല്‍ ആയ ‘അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). ഒഡീഷയിലെ ചാന്ദിപുരില്‍ വെള്ളിയാഴ്ചയാണ് പരീക്ഷണം നടന്നത്. വ്യോമസേനയുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തില്‍ കൃത്യതയോടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കാന്‍ അസ്ത്ര മിസൈലുകള്‍ക്ക് സാധിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.

സുഖോയ്-30 എംകെ-1-ന് സമാനമായ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് അസ്ത്രയുടെ വിക്ഷേപണം നടന്നത്. അതിവേഗ ആളില്ലാ വ്യോമസംവിധാനങ്ങളെ അസ്ത്ര വിജയകരമായി തകര്‍ത്തു. ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്നതിനും എതിരിടുന്നതിനുമായി തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി (RF) സീക്കറും അസ്ത്രയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച ഈ സംവിധാനം ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധശേഷിയുടെ വികസനത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ് ( എച്ച്.എ.എല്‍) അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഡിആര്‍ഡിഒ അസ്ത്ര മിസൈല്‍ വികസിപ്പിച്ചത്. 100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്രയില്‍ നൂതന ഗതിനിർണയ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

പ്രതിരോധ സാങ്കേതിക വിദ്യയിലെ നാഴികക്കല്ലായ പരീക്ഷണമാണ് ഇതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. പരീക്ഷണത്തില്‍ ഉള്‍പ്പെട്ട ടീമുകളെ പ്രതിരോധമന്ത്രിയും ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ. സമീര്‍ വി കാമത്തും അഭിനന്ദിച്ചു.

Tags

Share this story

From Around the Web